തിരുവനന്തപുരം∙ ശീതളപാനീയ കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ചു പെപ്സി, കോക്ക കോള ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്നു വ്യാപാരികൾ പിന്മാറുന്നു.
ഇന്നലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കളുടെ ഏകപക്ഷീയ തീരുമാനത്തിനെതിരെ വ്യാപക വിമർശനമുണ്ടായി. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ഭാരവാഹികൾ, സർക്കാർ വിൽപന നിയന്ത്രണത്തിനു തീരുമാനമെടുത്താൽ സഹകരിക്കുമെന്ന വാഗ്ദാനം മുന്നോട്ടു വയ്ക്കുകയായിരുന്നു.
തമിഴ്നാട് മാതൃക പിന്തുടർന്ന് ഇന്നലെ മുതൽ പെപ്സി, കോള ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. പത്തു ലക്ഷത്തോളം വ്യാപാരികൾ വിൽപന നിർത്തിവയ്ക്കുമെന്നും ഉൽപന്നങ്ങൾ വാങ്ങിവച്ച കച്ചവടക്കാർ ഒരാഴ്ചയ്ക്കകം അവ തിരികെ നൽകണമെന്നും സംഘടന അറിയിച്ചിരുന്നു. ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികളുടെ ഉൽപന്നങ്ങൾ വാങ്ങുകയോ, വിൽക്കുകയോ ചെയ്യില്ലെന്നത് അഖിലേന്ത്യാ വ്യാപാരി സംഘടനയുടെ തീരുമാനമാണെന്നും ഭാരവാഹികൾ അറിയിച്ചിരുന്നു.