തൊടുപുഴ ∙ പത്ത് വയസുകാരന്റെ വൃക്ക മാറ്റി വച്ചതിന്റെ സാമ്പത്തിക ബാധ്യത താങ്ങാനാവാതെ കഴിയുന്ന കുടുംബത്തിന് അമ്മയുടെ രണ്ട് വൃക്കകളും തകരാറിലായെന്നും ഒന്ന് ഉടൻ മാറ്റി വയ്ക്കണമെന്നുമുള്ള ഡോക്ടർമാരുടെ നിർദേശം വലിയ ആഘാതമായി. കല്ലൂർക്കാട് തഴുവംകുന്ന് കിഴക്കേപുത്തൻപുരയിൽ ബിജുവിന്റെയും ഡീനയുടേയും മകൻ ജോർജ് ടോമിന്റെ വൃക്ക മാറ്റി വച്ചിട്ട് മൂന്ന് മാസം തികയുന്നതേയുള്ളു. അതിനിടെയാണ് അവന്റെ അമ്മ ഡീന റാണിയുടെ വൃക്ക മാറ്റി വക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ജോർജ് ടോം ബിജു രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വൃക്ക തകരാറിലായത്.
കോട്ടയം മെഡക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. ദിവസവും ഡയാലിസിസിന് വിധേയനാകേണ്ടി വന്നതോടെ കുട്ടിയുടെ പഠനവും മുടങ്ങി. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ടോമിന്റെ വൃക്ക മാറ്റി വച്ചത്. കൃഷി സ്ഥലം വിറ്റും നാട്ടുകാരുടെ സഹായത്തോടയുമെല്ലാമാണ് ചികിത്സാ ചേലവ് ബിജു കണ്ടെത്തിയത്. ഇതിനിടെയാണ് ഡീനയുടെ വൃക്കയും തകരാറിലായത്. ഇതിനുള്ള ചികിത്സാ ചലവ് എങ്ങനെ കണ്ടെത്തുമറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. നാട്ടുകാർ മന്ത്രി പി.ജെ.ജോസഫിന്റെ സഹായത്തോടെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കുടുംബത്തിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.
എന്നാൽ വൃക്ക മാറ്റിവക്കലിനും തുടർ ചികിത്സക്കുമായി, വേണ്ട ഭീമമായ തുകയുടെ ചെറിയൊരു ശതമാനം മാത്രമെ ഇത്തരത്തിൽ ലഭിക്കുകയുള്ളു.ഡീനയുടെ ചികിത്സക്ക് സഹായം സ്വരൂപിക്കുന്നതിനായി നാഗപ്പുഴ സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോസഫ് കൊച്ചുപറമ്പിൽ രക്ഷാധികാരിയായി തൊടുപുഴയിലെ ക്രീയേറ്റീവ് ക്ലബ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. തൊടുപുഴ എച്ച്ഡിഎഫ്സി ബാങ്കിൽ ബിജുവിന്റെ പേരിൽ അക്കൗണ്ട് ഉണ്ട് . നമ്പർ – 50100003427838, എഎഫ്എസ് സി കോഡ് എച്ച്ഡിഎഫ്സി 0001302. ഫോൺ: 9495316468.