തൊടുപുഴ ∙ രക്താർബുദത്തെ തുടർന്നു ചികിത്സയിൽ കഴിയുന്ന അഞ്ചുവയസുകാരി സുമനസുകളുടെ സഹായം തേടുന്നു. പൈനാവ് അറയ്ക്കൽ ഓമനക്കുട്ടന്റെ മകൾ നിളയാണു തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ വർഷം തിരുവോണത്തിന്റെ പിറ്റേദിവസമാണു രോഗം തിരിച്ചറിയുന്നത്. തുടർന്നു തിരുവനന്തപുരം ആർസിസിയിൽ ചികിത്സ ആരംഭിച്ചു. രണ്ടര വർഷം ചികിത്സ തുടരണമെന്നാണു ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
പൈനാവ് അമൽ ജ്യോതി സ്പെഷൽ സ്കൂളിലെ ഡ്രൈവറായ ഓമനക്കുട്ടന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ആശുപത്രിയ്ക്കു സമീപം താമസിക്കണമെന്നു ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഓമനക്കുട്ടൻ കുടുംബസമേതം തിരുവനന്തപുരത്ത് വാടകയ്ക്കു താമസിക്കുകയാണിപ്പോൾ. ഇതുമൂലം ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയുമാണ്. സ്കൂളധികൃതരുടെയും നാട്ടുകാരുടെയുമെല്ലാം സഹായത്തോടെയാണു ഇതുവരെ നിളയുടെ ചികിത്സ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. മറ്റു വരുമാനമാർഗമൊന്നുമില്ലാത്തതിനാൽ ഓമനക്കുട്ടനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം സാമ്പത്തികമായി ഇപ്പോൾ ഏറെ ബുദ്ധിമുട്ടിലാണ്.
കുട്ടിയുടെ ചികിത്സയ്ക്കുള്ള ചിലവ് കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇനിയും ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ തുടർ ചികിത്സ നടത്താൻ സാധിക്കൂ എന്ന് ഓമനക്കുട്ടൻ പറയുന്നു. നിളയുടെ ചികിത്സയ്ക്കായി സുമനസുകൾക്ക് ബാങ്ക് അക്കൗണ്ടിൽ സഹായം നിക്ഷേപിക്കാം. നിളാ ഓമനക്കുട്ടന്റെ പേരിൽ എസ്ബിടി ഇടുക്കി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 67341604032.
ഐഎഫ്എസ് സി കോഡ്: എസ്ബിടിആർ 0000027