കോട്ടയം ∙ മൂന്നു പെൺകുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തി പഠിപ്പിച്ച് ഒരു നിലയിലാക്കണമെന്ന ആഗ്രഹം മാത്രമേ ജയയ്ക്കും ബിജുവിനും ഉണ്ടായിരുന്നുള്ളൂ. എന്നാൽ അർബുദത്തിന്റെ രൂപത്തിലെത്തിയ വിധി എല്ലാ സ്വപ്നങ്ങളെയും തകിടം മറിച്ചു. കിടപ്പാടം പോലുമില്ലാത്ത അവസ്ഥയിൽ മൂന്നു പെൺകുട്ടികളുമായി എങ്ങോട്ടു പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവർ. തിരുവാർപ്പ് കായലോട്ടിൽ ബിജു നാരായണന്റെ ഭാര്യ ജയ(41)യാണ് ചികിൽസകൾ പൂർത്തിയാക്കാനായി കരുണയുള്ളവരുടെ കാരുണ്യം തേടുന്നത്. 2013ലാണ് ജയയ്ക്ക് അർബുദമാണെന്നു കണ്ടെത്തിയത്.
തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസകൾ ആരംഭിച്ചു. ഇതിനോടകം തന്നെ ലക്ഷക്കണക്കിനു രൂപ ചികിൽസയ്ക്കായി ചെലവഴിച്ചു കഴിഞ്ഞു. കടം പെരുകിയതോടെ കൂലിപ്പണിക്കാരനായ ബിജുവിന് ചികിൽസാ ചെലവും വീട്ടുചെലവും കുട്ടികളുടെ പഠന ചെലവും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാതെയായി. നിലവിൽ കഴിയുന്ന വീട്ടിലെ വാടക കൊടുക്കാൻ പോലും ഇവർക്കിപ്പോൾ കഴിയുന്നില്ല.
ഇവരുടെ മൂന്നു പെൺകുട്ടികൾ ഒൻപത്, അഞ്ച്, ഒന്ന് ക്ലാസുകളിൽ പഠിക്കുകയാണ്. വീട്ടിലെ ദുരവസ്ഥ ഇവരെയും മാനസികമായി തളർത്തി. ജയയുടെ ചികിൽസാ ധന ശേഖരണത്തിനായി ഭർത്താവ് ബിജുവിന്റെ പേരിൽ എസ്ബിടി തിരുവാർപ്പ് ശാഖയിൽ അക്കൗണ്ട് തുറന്നു. (നമ്പർ 672490 41980) ഐഎഫ്എസ്‌സി എസ്ബിടിആർ 0000223. ഫോൺ: 95447 79877.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.