കോട്ടയം∙ ദുരിതമായെത്തിയ രോഗങ്ങൾ വിട്ടൊഴിയാതായതോടെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും ഭാര്യയെയും കൊണ്ട് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് മാങ്ങാനം തെക്കേമുറിയിൽ ടി.എം. ഷാജി(45) എന്ന യുവാവ്.
കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്നതിനിടെയാണ് അഞ്ചു വർഷം മുൻപു കാലിന്റെ എല്ല് പൊടിഞ്ഞു പോകുന്ന രോഗം കണ്ടെത്തിയത്. ഇതോടെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചെലവാക്കി ചികിൽസ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. ഇതോടൊപ്പം പ്രമേഹവും ഗുരുതര അവസ്ഥയിലായി. തുടർന്നു കാലിന്റെ മൂന്നു വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നു. പ്രമേഹം കണ്ണുകളെ ബാധിച്ചതോടെ ഇരു കണ്ണുകളുടെയും കാഴ്ചയും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. അടിയന്തരമായി കണ്ണുകൾക്കു ശസ്ത്രക്രിയ വേണമെന്നാണു ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ഒരു കണ്ണിന്റെ ശസ്ത്രക്രിയയ്ക്കു മാത്രം 40000 രൂപയാണു ചെലവ്. ജോലിക്കു പോലും പോകാൻ കഴിയാതായതോടെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് ഷാജിക്ക് അറിയില്ല. ചികിൽസയ്ക്കു വേണ്ടി ഇനിയും നാലു ലക്ഷത്തോളം രൂപ വേണ്ടി വരും. 13 വയസുള്ള ആൺകുട്ടിയും 10 വയസുള്ള പെൺകുട്ടിയുമാണു ഷാജിക്കുള്ളത്. ഭാര്യ നാൻസി വീട്ടുജോലിക്കു പോയി ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇപ്പോൾ കുടുംബം പട്ടിണി അകറ്റുന്നത്. ഭർത്താവിന് അസുഖം ബാധിച്ചതോടെ നാൻസിക്കും കൃത്യമായി ജോലിക്കു പോകാൻ കഴിയുന്നില്ല.
സുമനസുകളുടെ സഹായം മാത്രമാണ് ഇനി ഇവരുടെ പ്രതീക്ഷ. ചികിൽസാ ധനശേഖരണത്തിനായി നാൻസിയുടെയും ടി.എം. ഷാജിയുടെയും പേരിൽ എസ്ബിടി മാങ്ങാനം ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട് (67329047531) ഐഎഫ്എസ്‌സി എസിബിടിആർ0000471. ഫോൺ: 96052 15518