മുംബൈ ∙ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എ.ബി. ഡിവില്ലിയേഴ്സ് കാലത്തിനു മുൻപു പോകുന്ന ബാറ്റ്സ്മാനാണെന്ന് സച്ചിൻ തെൻഡുൽക്കർ. ‘അതെ. എനിക്കങ്ങനെ തോന്നുന്നു. കരിയറിന്റെ ഉന്നതിയിലാണ് അദ്ദേഹം. അവിശ്വസനീയമായ ബാറ്റിങ്’– ഒരു ചോദ്യത്തിനു മറുപടിയായി സച്ചിൻ പറഞ്ഞു. ഓൾ സ്റ്റാർ ക്രിക്കറ്റ് സിരീസിനു മുന്നോടിയായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ബി.കെ.സി. ഗ്രൗണ്ടിൽ ആദ്യമായി പരിശീലനത്തിനിറങ്ങവെയാണ് സച്ചിൻ ദക്ഷിണാഫ്രിക്കയെയും ഡിവില്ലിയേഴ്സിനെയും പ്രശംസിച്ചത്.
‘ഡിവില്ലിയേഴ്സ് ആദ്യത്തെ 20 പന്തുകൾ നേരിടുന്നതു കണ്ടപ്പോൾ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ, അപ്പോൾ ഷോൺ പൊള്ളോക്ക് പറയുന്നുണ്ടായിരുന്നു–എ.ബി ഇതുവരെ ടോപ് ഗിയറിലെത്തിയിട്ടില്ലെന്ന്..’ സെഞ്ചുറി നേടിയ ക്വിന്റൻ ഡികോക്കിനെയും ഫാഫ് ഡുപ്ലെസിയെയും സച്ചിൻ പ്രശംസിച്ചു. മൽസരത്തിനു ശേഷം ടീം ഇന്ത്യ ഡയറക്ടർ രവി ശാസ്ത്രിയും ക്യുറേറ്റർ സുധീർ നായികും തമ്മിലുണ്ടായ വാക് തർക്കത്തെക്കുറിച്ച് സച്ചിൻ പ്രതികരിച്ചില്ല. എന്നാൽ ടീമിന്റെ നേട്ടങ്ങൾ ആഘോഷിക്കുമ്പോഴും തോൽവിയിൽ വിമർശിക്കുമ്പോഴും മിതത്വം പാലിക്കണമെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു.
‘നല്ല ടീമാണ് നമ്മുടേത്. അതിനാൽ എല്ലാ ആഴ്ചയിലും അവരെ വിലയിരുത്തേണ്ടതില്ല’– സച്ചിൻ പറഞ്ഞു. ക്രിക്കറ്റിലെ നിയമമാറ്റങ്ങൾ കളിയുടെ ശൈലിയിലും മാറ്റം വരുത്തുന്നുണ്ടെന്ന് സച്ചിൻ പറഞ്ഞു. സിംബാബ്‍വെ മുൻ താരം ആൻഡി ഫ്ലവർ 15 വർഷങ്ങൾക്കു മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ റിവേഴ്സ് സ്വീപ് കളിച്ചു തുടങ്ങിയത് ഉദാഹരിച്ചാണ് സച്ചിൻ ബാറ്റിങ് ശൈലിയിലെ മാറ്റങ്ങളെക്കുറിച്ചു പറഞ്ഞത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.