Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിയും സർപ്പവും; തമിഴ്നാട് രാഷ്ട്രീയ ചരിത്രം, അഥവാ കുടുംബവാഴ്ച

jaya-mgr

വളരെ പ്രായമുള്ളവരോടു രാഷ്ട്രീയം സംസാരിക്കുന്നതു പ്രയാസമാണ്. നമ്മൾ ‘ഇതുവരെ ഇതുപോലെ സംഭവിച്ചിട്ടില്ല’ എന്നാണു തുടങ്ങുക. ‘ഇതൊക്കെ പണ്ടുമുതൽ ഉള്ളവയല്ലേ’ എന്നാണ് അവർ ഉടൻ മറുപടി പറയുക.ഞാൻ പറഞ്ഞു: ‘തമിഴ് രാഷ്ട്രീയം ഇനി ഇതേപോലെ നാറാനില്ല’ ഉടൻ തന്നെ ഒരു മുതിർന്ന പത്രപ്രവർത്തകൻ ചോദിച്ചു: ‘എന്താണു പ്രശ്നം?’ ഞാൻ കലിപ്പോടെ പറഞ്ഞു: ‘കുടുംബരാഷ്ട്രീയം തന്നെ’.

‘റാബ്രിദേവി മുഖ്യമന്ത്രിയായതുപോലെ’ എന്ന് അദ്ദേഹം പറഞ്ഞു. ‘ലക്ഷ്മി ശിവപാർവതി എൻ.ടി. രാമറാവുവിനു ശേഷം പാർട്ടി പിടിച്ചടക്കാൻ നോക്കിയതുപോലെ. വെറുമൊരു എംപി മാത്രമായിരുന്ന സഞ്ജയ് ഗാന്ധി മരിച്ചപ്പോൾ ദേശീയ ഒഴിവുദിനം പ്രഖ്യാപിച്ചതുപോലെ.’ പിന്നെ എനിക്കൊന്നും പറയാനായില്ല.

യഥാർഥത്തിൽ ഇന്ത്യയിൽ രണ്ടു രാഷ്്ട്രീയ പാർട്ടികളേയുള്ളൂ – ഇടതുപക്ഷമായ കമ്യൂണിസ്റ്റുകൾ, വലതുപക്ഷമായ ഭാരതീയ ജനതാ പാർട്ടി. രണ്ടിനും അവരുടേതായ പ്രത്യയശാസ്ത്രമുണ്ട്. ശേഷിച്ചവയെല്ലാം കുടുംബങ്ങളാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഏതാനും കുടുംബങ്ങളാണു ഭരണാധികാരികൾ.

തമിഴ്നാട്ടിൽ കരുണാനിധിയുടെ കുടുംബമാണു പ്രധാന അധികാരകേന്ദ്രം. വളരെ വലിയ കുടുംബമാണത്; ഇന്ത്യയിലെതന്നെ വൻ കോടീശ്വരന്മാരുടെ കൂട്ടായ്മ. രാഷ്ട്രീയംകൊണ്ടു മാത്രം സമ്പാദിച്ച മുതലാണു മുഴുവൻ. അതിനെതിരെ പൊങ്ങിവന്നതാണ് എംജിആറിന്റെ പാർട്ടി.

ഡിഎംകെ എന്നാൽ കരുണാനിധിയുടെ കുടുംബം മാത്രമല്ല; അവരാണു തലപ്പത്ത്. ഓരോ ജില്ലയിലും ഭരിക്കുന്ന കൊച്ചു ‘മഹാരാജാക്കൻമാരും’ കുടുംബവുമുണ്ട്. അവരെ കരുണാനിധിക്ക് ഒന്നും ചെയ്യാനാവില്ല. വലിയ സിൻഡിക്കറ്റ് ആണു മിക്കവരും.

ഒരു ക്രൈം കഥയിലൂടെ ചിത്രം വ്യക്തമാക്കാം: തമിഴ്നാട്ടിലെ സേലം ഡിഎംകെയിലെ വീരപാണ്ടി അറുമുഖത്തിന്റെ കോട്ടയാണ്. അവിടെയുള്ള എല്ലാ സ്ഥാപനങ്ങളും അയാൾക്കു കപ്പം കെട്ടണം. 1978ൽ വീരപാണ്ടി അറുമുഖത്തിന്റെ ആളുകൾ ഫൂലാവരി സുകുമാരൻ എന്നയാളെ വെട്ടിക്കൊന്നു. ഈ അവസരം മുതലെടുത്ത് എംജിആർ, സുകുമാരന്റെ അനുജത്തിയെ അവിടെ തിരഞ്ഞെടുപ്പിൽ നിർത്തി; അവർ ജയിച്ചു. അന്നുമുതൽ സേലത്തു മിക്കവാറും ജയിക്കുന്നത് അണ്ണാ ഡിഎംകെ തന്നെ.

ജയലളിതയുടെ ആദ്യത്തെ ഭരണം അഴിമതിയുടെ അഴിഞ്ഞാട്ടമായിരുന്നു. അതിനെതിരെ ജനം പ്രതികരിച്ചപ്പോൾ സേലത്തു വീരപാണ്ടി അറുമുഖം പിന്നെയും ജയിച്ചു. ആ ഭരണകാലത്ത് അടുത്തൂൺപറ്റിയ പൊലീസുകാരനായ കുപ്പുരാജ് എന്നയാളും ആറുപേരുള്ള കുടുംബവും വീരപാണ്ടി അറുമുഖത്തിന്റെ കുടുംബാംഗങ്ങളാൽ കൊല്ലപ്പെട്ടു.

അറുമുഖത്തിന്റെ അനുജന്റെ മകൻ സുരേഷ് ഇപ്പോഴും ജയിലിലാണ്. കുപ്പുരാജിന്റെ വീട് ഇടിച്ചുനിരത്തി. അറുമുഖന്റെ കുടുംബം ചോദിച്ച വിലയ്ക്ക് ആ വീടു കൊടുക്കാൻ പൊലീസ് ഇൻസ്പെക്ടറായിരുന്ന കുപ്പുരാജ് വിസമ്മതിച്ചുവത്രേ!പിന്നെയും സേലത്ത് അണ്ണാ ഡിഎംകെ ജയിച്ചു; ജയലളിത ഭരണത്തിലെത്തി. ഇപ്പോൾ അറുമുഖം മരിച്ചു, മകൻ രാജയാണു ഭരണം. ഇതാണു തമിഴ്നാടിന്റെ രാഷ്ട്രീയ ചിത്രം. 

ജനം കരുണാനിധി എന്ന പുലിയെ ഭയന്നു ചാടിക്കേറിയ മുള്ളുമരമാണ് അണ്ണാ ഡിഎംകെ. ഇപ്പോഴും ജനങ്ങളുടെ നിലപാട് ഇതുതന്നെ. ഇപ്പോൾ തിരഞ്ഞെടുപ്പു വന്നാൽ ഒരുപക്ഷേ ഡിഎംകെ ജയിക്കുമായിരിക്കും. അഞ്ചു കൊല്ലം കഴിയുമ്പോൾ ജനം കരഞ്ഞുകൊണ്ടു ‘രണ്ടില’യിലേക്ക് ഓടും.

ആ മുള്ളുമരത്തിൽ കയറിപ്പറ്റിയ സർപ്പമാണു ശശികല. ഇന്നു ശശികലയുടെ കുടുംബം കരുണാനിധിയുടെ കുടുംബംപോലെതന്നെ വളർന്നുകഴിഞ്ഞു. അഴിമതി മാത്രമായിരുന്നു കഴിഞ്ഞ പത്തു കൊല്ലം ഇവർ ഭരണമെന്ന പേരിൽ ചെയ്തത്. തമിഴ്നാടിന്റെ തൊഴിലും വാണിജ്യവും നശിച്ചുകഴിഞ്ഞു. പക്ഷേ, ഒന്നുണ്ട്: ശശികലയുടെ കുടുംബത്തിൽ ഗുണ്ടായിസമില്ല.

അണ്ണാ ഡിഎംകെയിൽ ജയലളിത മാത്രമായിരുന്നു മുഖം. മറ്റൊരു മുഖം തെളിയാൻ അവർ അനുവദിച്ചിരുന്നില്ല. ശശികലപോലും വെറും ‘അടുക്കളശക്തി’ മാത്രമായിരുന്നു. മറ്റുള്ളവർ വെറും പിരിവുകാർ. ജയലളിതയുടെ മരണത്തിനുശേഷം ഉണ്ടായ പ്രശ്നം ഇതാണ്: ജനങ്ങൾക്ക് അറിയാവുന്ന ആരുമില്ല.

പാർട്ടിയുടെ രഹസ്യധനം ശശികലയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് അവർ പാർട്ടി പിടിച്ചെടുത്തു. പക്ഷേ, ജനം ശശികലകുടുംബത്തെ വെറുക്കുന്നു, മറ്റൊരു കരുണാനിധികുടുംബം ഉണ്ടാകേണ്ടെന്ന് ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിൽ എന്തു സംഭവിക്കുമെന്നു പറയാൻ വയ്യ. കാരണം, ഇന്നും ജനം കരുണാനിധികുടുംബത്തെ ഭയപ്പെടുന്നു.

ഇതിലാണു കേന്ദ്രം ഇറങ്ങി കളിക്കുന്നത്. ശശികലയുടെ കേസ് വേഗം തീർത്ത് അവരെ ജയിലിൽ അയച്ചു; പനീർസെൽവത്തെ ഇളക്കിവിട്ടു ഭിന്നിപ്പുണ്ടാക്കി; പാർട്ടിയുടെ പ്രധാന ധനസഹായിയായ മണൽ മാഫിയ തലവൻ വൈകുണ്ഠരാജന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടി; ഉപതിരഞ്ഞെടുപ്പു നിർ‌ത്തിവച്ചു. ഇപ്പോൾ ശശികലയുടെ പിൻഗാമിയായ ദിനകരനെ പിടിച്ച് അകത്തിടാൻപോകുന്നു.

ഇതിന്റെ ഫലമായിട്ടാണു ശശികലയുടെ കുടുംബത്തെ അകറ്റിനിർത്താൻ പാർട്ടിയിലെ പ്രമുഖർ തീരുമാനിക്കുന്നത്. അതു കേന്ദ്രത്തിന്റെ സമ്മർദംകൊണ്ടാണെന്നു വ്യക്തം. എടപ്പാടി പളനിസാമി, പനീർസെൽവം തുടങ്ങി ആരുംതന്നെ രാഷ്ട്രീയ താരങ്ങളല്ല. 

എംഎൽഎമാരുടെ ഏകപ്രശ്നം ഭരണം പിരിച്ചുവിട്ടാൽ തിരഞ്ഞെടുപ്പിനും സ്ഥാനാർഥിയാവാനും ചെലവാക്കിയ കാശു മുഴുവൻ പോകും എന്നതാണ്. അതുകൊണ്ട് ഒരുപക്ഷേ, ശശികലയുടെ കുടുംബത്തെ ഒഴിവാക്കി ഭരണം ഉണ്ടാകുമായിരിക്കും. ജയലളിത ഡിഎംകെയിൽനിന്നു പഠിച്ച പാഠം വീരപാണ്ടി അറുമുഖങ്ങളെ വളരാൻ അനുവദിക്കരുത് എന്നതാണ്. അത്തരം തിരിച്ചറിവുകളായിരുന്നു ജയലളിതയുടെ ശക്തി. ഇന്ന് ആ അധികാരകേന്ദ്രം ഇല്ലാതായിരിക്കുന്നു. 

(പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരനാണു ലേഖകൻ)

Your Rating: