ADVERTISEMENT

യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഭാവിബന്ധം നിർവചിക്കുന്ന ബ്രെക്സിറ്റ് വ്യാപാരക്കരാർ അവസാനനിമിഷം യാഥാർഥ്യമായത് ലോകമെങ്ങും ആശ്വാസം പകരുകയാണ്. പുതുവർഷത്തിൽതന്നെ സംഭവിച്ചേക്കാമായിരുന്ന വ്യാപാര, യാത്രാ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഇതോടെ താൽക്കാലികമായെങ്കിലും നീങ്ങുന്നത്.

യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ കൂട്ടായ്മയായ യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പിന്മാറിയതിന്റെ (ബ്രെക്സിറ്റ്) തുടർച്ചയാണ് ഈ കരാർ. യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങളും ബ്രിട്ടനും തമ്മിൽ ഇനിയുള്ള കൊടുക്കൽവാങ്ങലുകൾ എങ്ങനെയായിരിക്കണമെന്നതിന്റെ മാർഗരേഖയാണിത്. ഇയുവിൽനിന്നു ബ്രിട്ടന്റെ പിന്മാറ്റം 2020 ജനുവരി 31നു സംഭവിച്ചുകഴിഞ്ഞതാണ്. പക്ഷേ, ഇതിന്റെ അനന്തരഫലം ദൈനംദിന കാര്യങ്ങളിലേക്കു വരുന്നത് 2021 ജനുവരി ഒന്നു മുതലാണ്. ഇതിനിടയിലെ പരിവർത്തനകാലമായി അനുവദിച്ച 11 മാസത്തെ സമയം ഡിസംബർ 31ന് അവസാനിക്കുകയാണ്.

ഇയു എന്ന ഒറ്റവിപണിയിൽ ഇപ്പോൾ ബ്രിട്ടൻ അംഗമല്ല. അതുകൊണ്ടുതന്നെ ഇയു രാജ്യങ്ങളിലെ വ്യാപാരം, നികുതി, യാത്ര, ബിസിനസ് തുടങ്ങിയവ സംബന്ധിച്ച നിയമങ്ങളൊന്നും ഇനി ബ്രിട്ടനു ബാധകമാകില്ല. ഇയുവിൽനിന്നുള്ള ഉൽപന്നങ്ങൾ ബ്രിട്ടനിലേക്കും ബ്രിട്ടനിൽനിന്നുള്ളവ തിരിച്ചും പഴയതുപോലെ ഒറ്റവിപണി എന്ന നിലയിൽ കൈമാറ്റം ചെയ്യപ്പെടില്ല. പുതിയ സാഹചര്യത്തിൽ ഇയുവും ബ്രിട്ടനും തമ്മിൽ വ്യാപാരക്കരാർ നടപ്പായില്ലെങ്കിൽ ജനുവരി ഒന്നുമുതൽ അധിക തീരുവകളും വിലക്കയറ്റവും മുതൽ ഭക്ഷ്യോൽപന്ന ക്ഷാമം വരെയുള്ള സാധ്യതകളാണു ഭയന്നിരുന്നത്.

പത്തു മാസത്തിലേറെ പല തലങ്ങളിൽ നടന്ന ചർച്ചകൾക്കും പരാജയങ്ങൾക്കും ശേഷമാണ് വ്യാഴാഴ്ച കരാർ സാധ്യമായത്. 1246 പേജ് വരുന്ന ഈ കരാറിൽ ഇരുപക്ഷവും ഏറെക്കുറെ തൃപ്തരാണ്. ഒറ്റവിപണിയിൽനിന്നു മാറിയെങ്കിലും ബ്രിട്ടനും യൂറോപ്യൻ യൂണിയനും പരസ്പരം അധികതീരുവകൾ ഏർപ്പെടുത്തില്ല. കയറ്റുമതിക്കും ഇറക്കുമതിക്കും പരിധി നിശ്ചയിക്കുകയുമില്ല. അതേസമയം, അതിർത്തികളിൽ കൂടുതൽ പരിശോധനകൾ വരും. കയറ്റുമതിക്കും ഇറക്കുമതിക്കുമൊക്കെ പുതിയ ലൈസൻസുകളും ഗുണനിലവാര പരിശോധനകളും മറ്റു നടപടിക്രമങ്ങളും വരാം. യൂറോപ്യൻ നീതിന്യായ കോടതിയുടെ പരിധിയിൽ ഇനി ബ്രിട്ടൻ ഉൾപ്പെടില്ല.

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൗരന്മാർക്കു ബ്രിട്ടനിൽ ഇതുവരെയുണ്ടായിരുന്ന സ്വാതന്ത്ര്യവും അവസരങ്ങളും അവകാശങ്ങളും സ്വാഭാവികമായും കുറയും. ഇത് ഇന്ത്യയ്ക്കു ഗുണകരമാകുമെന്നാണു വിലയിരുത്തൽ. പ്രത്യേകിച്ച് ഐടി, വിദ്യാഭ്യാസം, ഗവേഷണം, കൃഷി, ആരോഗ്യം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കാർക്കു കൂടുതൽ അവസരങ്ങൾ കൈവരുമെന്നു പ്രതീക്ഷിക്കാം. മാത്രമല്ല, ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാവുകയാണെങ്കിൽ അത് ഇന്ത്യയ്ക്കു വലിയ നേട്ടമാകും. പതിറ്റാണ്ടുകൾ ചർച്ച ചെയ്തിട്ടും യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാർ സാധിച്ചിരുന്നില്ല.

യൂറോപ്യൻ വിപണിയിലാകെ സേവനങ്ങൾ നൽകാമെന്ന ലക്ഷ്യത്തോടെ ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും പുതിയ കരാർ ആശ്വാസം പകരും. പരസ്പരം പുതിയ തീരുവകൾ ഏർപ്പെടുത്തില്ല, കയറ്റുമതിക്കും ഇറക്കുമതിക്കും പരിധി നിശ്ചയിക്കില്ല തുടങ്ങിയ വ്യവസ്ഥകൾ ഒറ്റവിപണി എന്ന ആശയത്തെ വിശാല അർഥത്തിൽ അംഗീകരിക്കുന്നതാണ്.

വ്യാപാരക്കരാർ ഇനി യൂറോപ്യൻ യൂണിയൻ പാർലമെന്റും ബ്രിട്ടിഷ് പാർലമെന്റും അംഗീകരിക്കണം. ഇതിനായി ബ്രിട്ടിഷ് പാർലമെന്റ് ബുധനാഴ്ച സമ്മേളിക്കും. ഇയു പാർലമെന്റും വൈകാതെ ചേരും. രണ്ടിടത്തും കരാർ പാസാകുമെന്നാണു സൂചന. സാധ്യമായതിൽ ഏറ്റവും മികച്ച കരാർ എന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവകാശപ്പെടുന്നത്.

യൂറോപ്യൻ യൂണിയൻ വിടുക എന്നത് ബ്രിട്ടനിലെ ജനങ്ങളുടെ ഹിതപരിശോധനയിലെ വിധിയെഴുത്തായിരുന്നു. അത് ഏറ്റവും ചെറിയ പരുക്കുകളോടെ നടപ്പാക്കുകയാണ് ഇനിയുള്ള വഴി. ചർച്ചകൾക്ക് ഇയു പക്ഷത്തു നേതൃത്വം നൽകിയ യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വൊൺ ദെർ ലെയൻ, വില്യം ഷെയ്ക്സ്പിയറിന്റെ വരികൾ കടമെടുത്ത് പറഞ്ഞതും അതുതന്നെ: വിട പറയുകയെന്നത് അത്രമേലൊരു മധുരനൊമ്പരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com