ADVERTISEMENT

6 ഏക്കർ വനത്തിനു ചുറ്റും 131 ഏക്കർ പരിസ്ഥിതിലോലം! സർക്കാർ സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള മേഖലാ നിർണയം... തിരുത്തപ്പെടേണ്ട അപ്രായോഗികതകൾ ഏറെയുണ്ട്  ഇഎസ്‌സെഡ് കരടു വിജ്ഞാപനത്തിൽ

വനത്തെക്കാൾ വലിയ ലോലമേഖലകൾ!

വന്യജീവിസങ്കേതങ്ങളോടു ചേർന്നു പരിസ്ഥിതിലോല മേഖല നിശ്ചയിച്ച 7 ഇടങ്ങളിൽ വനവിസ്തൃതിയെക്കാൾ കൂടുതൽ പ്രദേശം ഉൾപ്പെട്ടിട്ടുണ്ട്. മംഗളവനം, തട്ടേക്കാട്, ആനമുടി, മതികെട്ടാൻചോല, ചിമ്മിനി, ചൂലന്നൂർ, പീച്ചി-വാഴാനി എന്നിവിടങ്ങളിലാണിത്. കൊച്ചിയിലെ 6 ഏക്കർ മാത്രം വിസ്തീർണമുള്ള പക്ഷിസങ്കേതമായ മംഗളവനത്തിനു ചുറ്റുമുള്ള 131 ഏക്കറാണ് കരടു വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ചുറ്റുമുള്ള വൻകിട ഫ്ലാറ്റുകൾ, കോളനികൾ എന്നിവ ഒഴിവാക്കി. ഹൈക്കോടതി സ്ഥിതി ചെയ്യുന്നിടത്തും ലോലമേഖല ഇല്ല. കൊച്ചി നഗരത്തിലെ വീടുകളും സർക്കാർ സ്ഥാപനങ്ങളും ഒഴിവാക്കി ലോലമേഖല പ്രഖ്യാപിക്കാമെങ്കിൽ മലയോരപ്രദേശങ്ങളിലെ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കുന്നതിൽ തടസ്സമെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.

നാടാകെ മയിലുകൾ, സങ്കേതത്തിൽ 179

മയിലുകളുടെ സംരക്ഷണത്തിനായി 2007ൽ സ്ഥാപിച്ച പാലക്കാട് ചൂലന്നൂർ മയിൽസങ്കേതത്തിലെ കണക്കുകൾ പ്രകാരം ആകെ മയിലുകളുടെ എണ്ണം 179 (സങ്കേതത്തിനുള്ളിൽ ഉള്ളതിനെക്കാൾ എത്രയോ അധികം മയിലുകളെ പാലക്കാട്ടെ നാട്ടിൻപുറങ്ങളിൽ കാണാം). എന്നാൽ, 3.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സങ്കേതത്തിന്റെ പരിസ്ഥിതിലോല മേഖലയായി കരടു വിജ്ഞാപനത്തിൽ ഉൾ‍പ്പെട്ടിട്ടുള്ളത് 8.86 ചതുരശ്രകിലോമീറ്ററാണ്. ഇരട്ടിയിലേറെ. പെരിങ്ങോട്ടുകുറിശ്ശി, തരൂർ, തിരുവില്വാമല, കുത്തനൂർ പഞ്ചായത്തുകളുമായി ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളെല്ലാം ജനനിബിഡമാണ്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഓഫിസ് പോലും ഉൾപ്പെട്ടിട്ടുണ്ട്. കൃഷിയിടങ്ങളും പട്ടണങ്ങളുമാണു ഭൂരിഭാഗവും. ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഒട്ടേറെയുണ്ട്.

പരിസ്ഥിതിലോല വിജ്ഞാപനം എന്തിന് ?

സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റുമായി ഒരുതരം ആഘാത പ്രതിരോധ സംവിധാനം രൂപപ്പെടുത്തുക എന്നതാണ് വന്യജീവിസങ്കേതങ്ങൾക്കു സമീപമുള്ള പരിസ്ഥിതിലോല പ്രദേശ (ഇക്കോ സെൻസിറ്റീവ് സോൺ) വിജ്ഞാപനത്തിന്റെ ലക്ഷ്യം. അതീവ സംരക്ഷിത മേഖലയ്ക്കും കുറഞ്ഞ സംരക്ഷിതമേഖലയ്ക്കും ഇടയിലുള്ള രൂപാന്തര മേഖലയായും (ട്രാൻസിഷൻ സോൺ) ഇവ പ്രവർത്തിക്കും. പരിസ്ഥിതിലോല മേഖലയിലെ പ്രവർത്തനങ്ങൾക്കു പൂർണ നിരോധനങ്ങളല്ല, ആവശ്യം വന്നാൽ മാത്രം, നിയന്ത്രണങ്ങളാണ് ഉണ്ടാവുക എന്നാണ് നാഷനൽ ബോർഡ് ഓഫ് വൈൽഡ് ലൈഫ് പറയുന്നത്.

mathew
വേലിക്കകത്ത് മാത്യു കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിലെ വീട്ടിൽ. ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ

എവിടെപ്പോകും ഞങ്ങൾ ?

‘ഞാൻ കൂടി ഇറങ്ങിയാൽ പിന്നെ ഇവിടൊന്നും ബാക്കിയുണ്ടാകില്ല’ – കിടക്കയിൽ പ്രയാസപ്പെട്ടു ചെരിഞ്ഞിരുന്ന് കണ്ണൂർ കൊട്ടിയൂർ പന്നിയാംമല വേലിക്കകത്ത് മാത്യു പറഞ്ഞു. വീട്ടുമുറ്റത്തുവച്ചു കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു 2 വർഷമായി ചികിത്സയിലാണു മാത്യു. കൊട്ടിയൂർ വന്യജീവിസങ്കേതത്തോടു ചേർന്ന ഭാഗത്ത് ഇനി അവശേഷിക്കുന്നതു മാത്യുവിന്റെ കുടുംബം മാത്രം. വന്യമൃഗശല്യം രൂക്ഷമായതിനാൽ സമീപവാസികളൊക്കെ സ്ഥലം വിറ്റു മാറി. മാത്യുവിന്റെ സമ്പാദ്യമെല്ലാം ചികിത്സയ്ക്കു ചെലവായി. ആകെ 14 ലക്ഷത്തോളം രൂപ. സർക്കാരിൽനിന്നു കിട്ടിയത് 7 ലക്ഷം മാത്രം.

കോട്ടയം പാലാ പിഴകിൽ നിന്ന് 7 പതിറ്റാണ്ടു മുൻപു കുടിയേറിയതാണു മാത്യുവിന്റെ കുടുംബം. കശുമാവിൽനിന്നു മാത്രമാണു ചെറിയ വരുമാനം ലഭിക്കുന്നത്. രണ്ടര ഏക്കർ‍ സ്ഥലമുണ്ട്. ഇവിടെ നിലവിലെ വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുമ്പോൾ പല നിയന്ത്രണങ്ങളും വരും. ‘ഇക്കാണുന്ന പല മരങ്ങളും ഞങ്ങൾ നട്ടുവളർത്തിയവയാണ്. ഇതൊരാവശ്യത്തിനു വെട്ടാൻ പറ്റില്ല എന്ന രീതിയിലാണു നിയന്ത്രണങ്ങൾ’ – അരനൂറ്റാണ്ടു മണ്ണിനോടു പോരാടിയ കർഷകൻ വികാരാധീനനായി.

കർഷകരെ പുകച്ചു പുറത്തുചാടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും മൃഗങ്ങളെ കാട്ടിലേക്കു കയറ്റുന്നതിനു പകരം കർഷകരെ തുരത്തുകയാണു വനംവകുപ്പെന്നുമാണു നാട്ടുകാരുടെ പരാതി.

ശീമക്കൊന്ന ‘ചന്ദനം’, വട്ടമരം ‘വിഐപി’

പരിസ്ഥിതിലോല മേഖലാ കരടു വിജ്ഞാപനത്തിൽ ഉൾപ്പെട്ട പലയിടത്തും നേരത്തേയുള്ള നിയന്ത്രണങ്ങൾ കൊണ്ടുതന്നെ ജനം അമ്പരപ്പിലാണ്. പാഴ്മരമെന്നു വിളിച്ചിരുന്ന വട്ട, ശീമക്കൊന്ന ഇവയൊക്കെ വിഐപി ലിസ്റ്റിലാണ് പലയിടത്തും. തൃശൂർ പീച്ചിയിലെ തെക്കേക്കുളം ചിറ്റിലപ്പിള്ളി ലോനപ്പൻ എന്ന എൺപത്തെട്ടുകാരൻ കേസിൽപെട്ടിരിക്കുന്നത് പാഴ്മരം എന്നു സാധാരണ നാട്ടുകാർ പറയുന്ന വട്ടമരം (പൊടിഞ്ഞി, പൂവത്തി, ഉപ്പൂത്തി എന്നൊക്കെ മറ്റിടങ്ങളിൽ വിളിപ്പേര്) മുറിച്ചതിനാണ്. അയൽവാസിയുടെ പറമ്പിലേക്കു ചാഞ്ഞതിനാലാണ് പരാതി ഒഴിവാക്കാൻ മുറിച്ചത്. ഒപ്പം 2 റബർമരവും മുറിച്ചു. അതിനു വനംവകുപ്പ് കേസെടുത്തിരിക്കുകയാണ്. പറമ്പിലെ അടിക്കാടു വെട്ടാൻപോലും ഇവിടത്തുകാർ മടിക്കുകയാണിപ്പോൾ. എന്തെങ്കിലും വെട്ടിപ്പോയാൽ വനംവകുപ്പു കേസെടുത്താലോ!

പരിസ്ഥിതിലോലം:  നാലിലൊന്നും പാലക്കാട്ട്

വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും നിർദേശിക്കപ്പെട്ട പരിസ്ഥിതിലോല പ്രദേശങ്ങളിൽ നാലിലൊന്നു പ്രദേശവും ഉൾപ്പെടുന്നതു പാലക്കാട് ജില്ലയിൽ. ജനവാസകേന്ദ്രങ്ങളും പട്ടണങ്ങളും മാത്രമല്ല ദേശീയപാതയും ഇതിൽ ഉൾപ്പെടുന്നുണ്ട്. വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, ദേവാലയങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ദേശീയോദ്യാനങ്ങൾ, വന്യജീവിസങ്കേതങ്ങൾ എന്നിവിടങ്ങളിലായി സംസ്ഥാനത്താകെ 1546 ചതുരശ്ര കിലോമീറ്ററാണു പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിക്കാനുള്ള കരടു വിജ്ഞാപനത്തിൽ ഉൾപ്പെടുന്നത്. ഏതാണ്ട് 3.81 ലക്ഷം ഏക്കർ. ഇതിൽ പാലക്കാട് ജില്ലയിൽ മാത്രം 500 ചതുരശ്ര കിലോമീറ്ററിലേറെ വരും. പറമ്പിക്കുളം കടുവാസങ്കേതം (പരിസ്ഥിതിലോല പ്രദേശം: 331.35 ചതുരശ്ര കിലോമീറ്റർ), സൈലന്റ് വാലി ദേശീയോദ്യാനം (148 ച.കി.മീ.), ചൂലന്നൂർ മയിൽസങ്കേതം (8.86 ച.കി.മീ.) എന്നിവയ്ക്കു പുറമേ, പീച്ചി–വാഴാനി വന്യജീവിസങ്കേത്തിന്റെ ലോലപ്രദേശവും പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്നുണ്ട്.

വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി മേഖല നിർണയിക്കുന്നതിനു കേന്ദ്ര സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഇവ കൃത്യമായി പാലിക്കാതെയാണ് ഇപ്പോഴത്തെ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. അതെക്കുറിച്ചു നാളെ.

തയാറാക്കിയത്: സന്തോഷ് ജോൺ തൂവൽ, രമേഷ് എഴുത്തച്ഛൻ, എസ്.വി.രാജേഷ്, ജെറിൻ ജോയ്, വി.മിത്രൻ, ഷിന്റോ ജോസഫ്, എസ്.അഖിൽ, ആൽബിൻ രാജ്

സങ്കലനം: ജിജീഷ് കൂട്ടാലിട

 

Content Highlights: Eco-sensitive zone Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com