ADVERTISEMENT

യുഡിഎഫുമായി നിസ്സഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ച പി.സി.ജോർജിന്റെ വാക്കുകൾ കേട്ടപ്പോൾ പഴയൊരു മമ്മദിന്റെ കഥയാണ് ഓർമ വന്നത്. നാട്ടിൻപുറത്തെ ചായക്കടയിലിരുന്നു സ്ഥലത്തെ പ്രധാന ഊണിയായ മമ്മദ് പ്രഖ്യാപിച്ചു: ഞാൻ വാര്യത്തെ ചോറ് ഉണ്ണൂല. ചായക്കട മാത്രമല്ല, നാടും നാട്ടുകാരും നടുങ്ങി. ലോകാവസാനത്തിന്റെ ലക്ഷണമാണോ? ആകാംക്ഷയോടെ കാര്യം തിരക്കിയ നാട്ടുകാർക്കു മമ്മദിന്റെ സുചിന്തിതമായ മറുപടി വന്നു: ഓരു തരൂല! അതെ, സംഗതി അതു തന്നെ.

യുഡിഎഫ് പന്തൽ കെട്ടി, പായ വിരിച്ചു, ഇലയിട്ടു. മത്സരാർത്തി (മത്സരത്തിനുള്ള ആർത്തി) കലശലായതു കൊണ്ടു പ്ലാത്തോട്ടത്തിൽ ചാക്കോ ജോർജ് എന്ന പി.സി.ജോർജിനു സഹിച്ചില്ല. സദ്യയ്ക്കു തന്നെ ക്ഷണിച്ചോ, ഇല്ലേ എന്നൊന്നും നോക്കിയില്ല. ആദ്യ പന്തിയിൽത്തന്നെ കയറിയിരുന്ന് ആദ്യ ഇല തന്നെ കരസ്ഥമാക്കി. അപ്പോൾ ചിലർ പറയുന്നു, പൂഞ്ഞാറിലെ പുലിയെയും എലിയെയുമൊന്നും യുഡിഎഫിന്റെ സദ്യയ്ക്ക് ആരും വിളിച്ചിട്ടില്ലെന്ന്. അയൽപക്കത്ത് ഒരു അടിയന്തിരമുണ്ടായാൽ വിളിച്ചോ വിളിച്ചില്ലേ എന്നൊന്നും അന്വേഷിക്കാതെ അങ്ങോട്ടുചെന്നു സഹകരിക്കുന്നതല്ലേ സുജനമര്യാദ? മര്യാദാപുരുഷോത്തമനായ ജോർജ് ചെയ്തത് അതിലപ്പുറമൊന്നുമല്ല.

സദ്യ വിളമ്പാൻ തുടങ്ങിയപ്പോഴാണു യുഡിഎഫ് കലവറ കാര്യക്കാരനായ കുഞ്ഞൂഞ്ഞ്, ജോർജിന്റെ കയ്യും നിവർത്തിപ്പിടിച്ചുള്ള ഇരിപ്പു കണ്ടത്. ആ ഇലയിൽ ചോറും കറികളും വിളമ്പിയാൽ മറ്റുള്ളവരുടെ കാര്യം സ്വാഹ ആകുമെന്ന് ഉറപ്പിച്ചു. സൂക്ഷിച്ചു നോക്കിയപ്പോഴാണു പൂഞ്ഞാർ പുലിയാണെന്നു മനസ്സിലായത്. പുലിയുടെ പുള്ളി ഒരിക്കലും മായില്ലെന്നു കുഞ്ഞൂഞ്ഞിനറിയാം. അതുകൊണ്ട് ആദ്യ പന്തിയിലെ ആദ്യ ഇല കരസ്ഥമാക്കിയ ഊണിക്കു വിളമ്പു വിലക്കി.

പാവം ഊണിപ്പുലി വെറും വയറ്റിൽ മൂന്ന് ഏമ്പക്കവും വിട്ട് പന്തലിൽനിന്ന് ഇറങ്ങിപ്പോയി. ഇപ്പോൾ പറയുന്നത് ഇനി യുഡിഎഫിന്റെ ഒരു അടിയന്തിരവുമായും സഹകരിക്കില്ലെന്നാണ്. ഉമ്മൻ ചാണ്ടിക്കു മൂർഖന്റെ പകയാണെന്നും വിഎസിന്റെ ജനപ്രീതിക്കു കാരണം താനാണെന്നുമെല്ലാം അദ്ദേഹം പറയുന്നു. ഇലയ്ക്കു മുന്നിൽ ഇരുന്നിട്ടും ചോറു കിട്ടാതെ വന്നാൽ ചിലർക്കു ബൈപോളാർ മീൽസ് ഡിനൈയൽ സിൻഡ്രോം എന്ന മനോരോഗം വരുമെന്ന് പ്രഗല്ഭ സൈക്യാട്രിസ്റ്റുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മറന്നുപോകുന്നത് തെറ്റല്ല! 

കേരളം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നം ഏതെന്ന് പിഎസ്‌സി പരീക്ഷയ്ക്കു ചോദ്യം വന്നാൽ നൂറ്റുക്കു 100% പേരും കോവിഡ് എന്നായിരിക്കും ഉത്തരമെഴുതുക. അതിനുള്ള മാർക്കും ഉറപ്പാക്കും. അവർക്കെല്ലാം പക്ഷേ, മൈനസ് മാർക്കായിരിക്കും കിട്ടുക. സത്യത്തിൽ കേരളം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നം മേധാക്ഷയമെന്ന് സംസ്കൃത പണ്ഡിതരും മറവിരോഗമെന്നു പുവർ മലയാളീസും വിളിക്കുന്ന രോഗമാണ്.

മുഖ്യമന്ത്രിക്കും മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയ്ക്കും ജയരാജനും ഇതിനകം രോഗം ബാധിച്ചുകഴിഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിന് 5000 കോടിയുടെ കരാർ ഒപ്പുവയ്ക്കും മുൻപ് അമേരിക്കൻ മലയാളികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച നടത്തിയോ എന്ന് ഇപ്പോൾ അവർക്കൊന്നും ഓർമയില്ല. പാവം മറവിരോഗികളാണ്. അവരെ കുറ്റപ്പെടുത്തരുത്. രോഗം ഒരു പാപമല്ലെന്നും ഓർക്കണം.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പലരും വന്നു കാണും. അവരുടെ മുഴുവൻ പേരും നാളും ഓർത്തിരിക്കാൻ അവർ ഹ്യൂമൻ കംപ്യൂട്ടറുകളൊന്നുമല്ല. മുഖ്യമന്ത്രി തന്റെ മറവിക്കാര്യം തുറന്നങ്ങു സമ്മതിച്ചു. തന്നെക്കാണാൻ പലരും വരും, ആരൊക്കെയെന്നു കൃത്യമായി ഓർക്കുന്നില്ല. പിന്നെ, തന്നെ കണ്ടെന്ന് അവർ പറയുന്ന സ്ഥിതിക്കു താനൊട്ടു നിഷേധിക്കുന്നുമില്ല. സ്റ്റൈലൻ മറുപടി!

പണ്ടിങ്ങനെ ആരോ ഒരു മുഖ്യനെ കണ്ടെന്ന പേരിൽ എന്തൊക്കെ പുകിലായിരുന്നു. മറവിക്കാര്യം എന്താണെങ്കിലും പത്രക്കാർ എന്തെങ്കിലും ചോദിച്ചാൽ ചോദ്യകർത്താവിന്റെ മാനസികാവസ്ഥയെപ്പറ്റി മുഖ്യനു നല്ല ഓർമയാണ്. അതുകൊണ്ടു കൂടിയാണ് ആ പരിപ്പ് ഇവിടെ വേവില്ല, ഇതു വേറെ ജനുസ്സാണ് തുടങ്ങിയ ടാഗ്‌ലൈനുകൾ ഇടയ്ക്കിടെ പുറത്തുവിടുന്നത്. പത്രക്കാരോട് ഇങ്ങനെയൊക്കെ തള്ളിവിടുന്ന ജനുസ്സാണ് പ്രതിപക്ഷത്തിന്റെ ചില ചോദ്യങ്ങളോട് സ്കൂൾ കുട്ടികളെപ്പോലെ തല കുനിച്ച് മറന്നുപോയി സാറേ എന്നു പറയുന്നത്. 

അല്ലെങ്കിലും ഈ സംരംഭകർക്കു മര്യാദ തെല്ലു കുറവാണ്. നാളും നേരവും നോക്കാതെയാണു മന്ത്രിമാരുടെ വീട്ടിലും ഓഫിസിലും ഇടിച്ചുകയറുക! യുഎൻ പ്രതിനിധികളുമായി ചർച്ച നടത്താൻ ന്യൂയോർക്കിൽ പോയ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് അവിടെയും സ്വൈരം കൊടുത്തില്ല. ചെന്നു, കണ്ടു, പടമെടുത്തു. എത്തിക്കേണ്ടിടത്തെല്ലാം എത്തിക്കുകയും ചെയ്തു. കടലും കടലാടിയും തമ്മിലുള്ള ബന്ധമെങ്കിലും ഈ സംരംഭകനുണ്ടോ എന്ന് അന്വേഷിക്കാൻ ജോലിത്തിരക്കിനിടയിൽ മന്ത്രിക്കു നേരം കിട്ടാത്തതു സ്വാഭാവികം. അങ്കമാലിയിലെ തട്ടിൻപുറത്താണ് ഓഫിസ് എന്നു കേട്ടപ്പോൾ അങ്കമാലിയിലെ അംബാനിയാണെന്നു മന്ത്രി കരുതിക്കാണും. കരാറുമായി മുന്നോട്ടു പോകാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതുകൊണ്ടു മാത്രമായിരിക്കണം. പിന്നെ, കൈ നനയാതെയും കരയ്ക്കിരുന്നും മീൻപിടിക്കണമെന്ന ആഗ്രഹവും.

ഉദ്ദേശ്യശുദ്ധിയാൽ മാപ്പു നൽകാം 

എൽഡിഎഫ് ഈയിടെയായി കടുത്ത വിശ്വാസമാർഗത്തിലാണ്. ശബരിമല അയ്യപ്പനോടാണെങ്കിൽ പെരുത്ത ഭക്തിയും. പണ്ടേ കേരളത്തിലെ കമ്യൂണിസ്റ്റുകാർ ബ്രാഞ്ച് സമ്മേളനകാലത്ത് ഇൻക്വിലാബ് സിന്ദാബാദ് എന്നും മണ്ഡല–മകര കാലങ്ങളിൽ ശരണമയ്യപ്പാ എന്നും മുടങ്ങാതെ വിളിക്കുമായിരുന്നു. എന്നാൽ, യുവതികളെ സന്നിധാനത്തു പ്രവേശിപ്പിക്കാമെന്ന് രണ്ടു കൊല്ലം മുൻപു സുപ്രീംകോടതി വിധി വന്നതോടെ സംഗതി ആകെ മാറി. മാർക്സ്, എൻഗൽസ്, ലെനിൻ തുടങ്ങിയ ത്രിമൂർത്തികളെ മാത്രം ആരാധിച്ചാൽ മതിയെന്നു സഖാക്കൾക്കു പിബിയിൽ നിന്നും നാഷനൽ സെക്രട്ടേറിയറ്റിൽ നിന്നും സർക്കുലർ പോയി. 

അതോടെയാണു കേരളത്തിലെ നേതാക്കൾക്കു നവോത്ഥാനത്തിൽ കമ്പം കയറിയത്. പിന്നെ നവോത്ഥാന സമിതിയായി, സെമിനാറായി, സിംപോസിയമായി, പൊലീസ് എസ്കോർട്ടോടെ യുവതികളുടെ ശബരിമലയാത്രയായി, വനിതാമതിലായി... ഝാൻസി റാണി, ഉണ്ണിയാർച്ച തുടങ്ങിയ വീരാംഗനകളായി... ചുരുക്കത്തിൽ, സംഗതി ആകപ്പാടെയങ്ങു ജോറായി. വനിതാമതിൽ ഗിന്നസ് ബുക് ഓഫ് റെക്കോർഡ്സിൽ കയറിപ്പറ്റുകയോ അതിന്റെ പടിപ്പുരയ്ക്കു മുന്നിൽ ഇടംപിടിക്കുകയോ ചെയ്തു. ചന്ദ്രനിൽനിന്നു നോക്കിയാൽ കാണുന്ന ഭൂമിയിലെ ഏക മനുഷ്യനിർമിതി ചൈനയിലെ വൻമതിലാണെങ്കിൽ, വനിതാമതിൽ ചൊവ്വയിൽനിന്നു പോലും കാണുമെന്ന് അക്കാലത്ത് അവിടെനിന്ന് ഉപഗ്രഹങ്ങൾ അയച്ച ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ നവോത്ഥാനത്തെയും അതിന്റെ നായകനെയും തള്ളി. ഒരു ആലപ്പുഴയും ആരിഫുമുള്ളതു കൊണ്ടു സമ്പൂർണ ഗോപി വരയ്ക്കാതെ കഷ്ടിച്ചു തടിതപ്പി. ഇപ്പോൾ വീണ്ടും തിരഞ്ഞെടുപ്പു വരുമ്പോഴാണ് ശബരിമലക്കാര്യം എൽഡിഎഫിന് ഓർമ വന്നത്. നാമജപക്കാരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാമെന്നായി. രണ്ടു കൊല്ലം മുൻപു മാപ്പർഹിക്കാത്ത കുറ്റമായിരുന്ന കാര്യം ഇപ്പോൾ എങ്ങനെ അങ്ങനെയല്ലാതായി എന്നു ചോദിച്ചാൽ, തെറ്റു ബോധ്യപ്പെട്ടാൽ തിരുത്തുന്നതാണു കമ്യൂണിസ്റ്റ് ശൈലി എന്നായിരിക്കും മറുപടി. തൽക്കാലം, ഉദ്ദേശ്യശുദ്ധിയാൽ മാപ്പുനൽകാമെന്നു തോന്നുന്നു.

സ്റ്റോപ് പ്രസ്: ശബരിമലയിൽ 2 പെൺപിള്ളേരെ കൊണ്ടുകയറ്റേണ്ട കാര്യമുണ്ടായിരുന്നില്ലെന്നു സി.ദിവാകരൻ എംഎൽഎ.നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന് ഉറപ്പായപ്പോഴാണ് നവോത്ഥാനം തിരുത്താൻ സഖാവിനു തോന്നിയത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com