ADVERTISEMENT

കഴിഞ്ഞതവണ വരെ ബംഗാളിൽ രണ്ടു പക്ഷമേ ഉണ്ടായിരുന്നുള്ളൂ – തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷം. കോൺഗ്രസ് പരുങ്ങി നിൽപായിരുന്നു. ബിജെപി മൂന്നു സീറ്റിലൊതുങ്ങിയ വീറും. ഇത്തവണ ബംഗാൾ ഗോദ കാണികളും ഇറങ്ങിക്കളിക്കുന്ന കളമാണ്.തൃണമൂൽ ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസം പ്രസരിപ്പിക്കുമ്പോൾ മറുചേരി രണ്ടായി പകുത്തു നിൽക്കുകയാണ്. ബിജെപി ഒരുവശത്തും കോൺഗ്രസ് – ഇടതു സഖ്യം മറ്റൊരു ഭാഗത്തും. മമത ബാനർജിക്ക് അനായാസം കൈകാര്യം ചെയ്യാനാവാത്ത കലക്കമുണ്ട് ബംഗാളിൽ. എങ്കിലും എതിരാളികൾ ഭിന്നിച്ചു നിൽക്കുന്നതിന്റെ സൗകര്യം അത്ര ചെറുതല്ല.

‘ബംഗാളിനു വേണ്ടത് സ്വന്തം മകളെയാണ്’ എന്നതാണ് ഇത്തവണ തൃണമൂലിന്റെ മുദ്രാവാക്യം. ഒരുതരം സ്വത്വരാഷ്ട്രീയം തന്നെ. ബിജെപിയുടെ അധിനിവേശ ശ്രമത്തിനു നേരെയാണ് അത് ഉന്നം പിടിക്കുന്നത്. ‘ബംഗാളിന്റെ മകൾ’ മുദ്രാവാക്യം ചേർത്ത നൂറുകണക്കിനു ഹോർഡിങ്ങുകൾ കൊൽക്കത്ത നഗരത്തിൽ നിരന്നുകഴിഞ്ഞു. ഭരണനേട്ടങ്ങളെപ്പറ്റിയൊന്നും പാർട്ടി അധികം പറയുന്നില്ല. തിടുക്കം ബിജെപിയിൽനിന്നുള്ള വെല്ലുവിളി തടുക്കാനാണ്.

ബിജെപിയെ മാത്രം ശ്രദ്ധിച്ചു മുന്നേറുന്ന മമതയും തൃണമൂലും മറ്റൊരു വെല്ലുവിളി കാണാതെ പോകുന്നുണ്ടോ എന്ന സംശയം മുതിർന്ന രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ഇടതുപക്ഷ – കോൺഗ്രസ് ചേരുവയാണത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കു നോക്കിയാൽ അത് അവഗണിക്കേണ്ട കാര്യവുമല്ല.

294 അംഗ നിയമസഭയിൽ 2016ൽ നില ഇങ്ങനെയായിരുന്നു:

തൃണമൂൽ കോൺഗ്രസ് 211

കോൺഗ്രസ് 44

സിപിഎം 26

ബിജെപി 3

ആർഎസ്പി 3

ഗൂർഖ ജൻമുക്തി മോർച്ച 3

ഫോർവേഡ് ബ്ലോക് 2

സിപിഐ 1

സ്വതന്ത്രൻ 1

∙ ശ്രദ്ധേയമായ സംഗതി, ബംഗാളിൽ ഭരണത്തുടർച്ചകളുടെ തുടർച്ചകൾ സൃഷ്ടിച്ച സിപിഎമ്മും സഖ്യകക്ഷികളും ചേർന്നു നേടിയതിനെക്കാൾ കൂടുതൽ സീറ്റ് പണ്ടേ ദുർബലമായ കോൺഗ്രസ് നേടി എന്നതാണ്. ഇത്തവണ കോൺഗ്രസും ഇടതുപക്ഷവും തോളിൽ കയ്യിട്ടു നിൽക്കുകയാണ്. പുതിയൊരു കക്ഷി കൂടി ഒപ്പം ചേരുന്നു; അബ്ബാസ് സിദ്ദിഖി നയിക്കുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്).

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനം 7 ആയി കുറഞ്ഞ ഇടതുപക്ഷത്തിന് ഐഎസ്എഫിന്റെ കൂട്ട് ഊർജം നൽകുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. പക്ഷേ, അതേ സഖ്യത്തിന്റെ പേരിൽ കോൺഗ്രസിൽ പടപ്പാളയം തുറന്നിട്ടുമുണ്ട്. 

കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ഈ സഖ്യത്തെ പരസ്യമായി എതിർത്തുകഴിഞ്ഞു. പക്ഷേ, ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പറഞ്ഞത് ആനന്ദ് ശർമ ബിജെപിക്ക് ആയുധം നൽകുന്നു എന്നാണ്.

കോൺഗ്രസ് – ഇടത് – ഐഎസ്എഫ് സീറ്റ് ധാരണ ഏകദേശം പൂർത്തിയായിട്ടുണ്ട്. 92 സീറ്റിൽ കോൺഗ്രസും 30 സീറ്റിൽ ഐഎസ്എഫും മത്സരിക്കും.

സർവേകൾ തൃണമൂലിന്റെ തുടർഭരണം പ്രവചിക്കുന്നുണ്ട്. ബിജെപിക്കാവും രണ്ടാം സ്ഥാനം. കോൺഗ്രസ് – ഇടതുസഖ്യം മൂന്നാമതേ ഓടിത്തീർക്കൂ എന്നാണു പ്രവചനം.

∙ പാവപ്പെട്ടവർക്ക് അഞ്ചു രൂപയ്ക്ക് ഊണ്, പട്ടിക വിഭാഗത്തിന് പെൻഷൻ വർധന – കേരളത്തിലെപ്പോലെ സാധാരണക്കാരായ വോട്ടർമാരെ ആകർഷിക്കാൻ വേണ്ടതു മമതയും ചെയ്തുവച്ചിട്ടുണ്ട്. പക്ഷേ, അതിനൊന്നും തുടങ്ങാനിരിക്കുന്ന പ്രചാരണത്തിൽ വലിയ സ്ഥാനമുണ്ടാവില്ല. സ്വത്വരാഷ്ട്രീയം തന്നെ പ്രധാനം.

∙ കഴിഞ്ഞ ദിവസം ഇടതുപക്ഷവും കോൺഗ്രസും ചേർന്നു ബ്രിഗേഡ് ഗ്രൗണ്ടിൽ നടത്തിയ റാലിയുടെ വൻ വിജയവും ബംഗാളിൽ വലിയ ചർച്ചയായിട്ടുണ്ട്. നഷ്ടമായ വോട്ടുകൾ വീണ്ടെടുക്കാൻ ഈ പ്രകടനം സഹായിക്കുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ, സഖ്യത്തിന്റെ വോട്ടുനേട്ടം ദോഷമാകുന്നത് തൃണമൂലിനോ ബിജെപിക്കോ എന്നതു മറ്റൊരു ഘടകമാണ്.

ഇന്ത്യൻ സെക്കുലർ ഫ്രണ്ടിനെ ഒപ്പം കൂട്ടിയതുപോലും കോൺഗ്രസ് – ഇടതു സഖ്യത്തിനു തിരിച്ചടിയായേക്കാം. 30 വർഷം തുടരെ ഭരിച്ച ഇടതുപക്ഷം അന്നൊന്നും സ്വത്വരാഷ്ട്രീയം പയറ്റിയിട്ടില്ല. ഇപ്പോൾ, തൃണമൂലിനെയും ബിജെപിയെയും ഒരുപോലെ നേരിടേണ്ടി വരുമ്പോൾ പെട്ടെന്ന് ഐഎസ്എഫിന് 30 സീറ്റ് നൽകി നടത്തുന്ന ഒത്തുതീർപ്പ് പ്രകടമായ സമുദായരാഷ്ട്രീയമാണെന്നും അതു തിരിച്ചടിച്ചേക്കുമെന്നും കരുതുന്ന നിരീക്ഷകരുണ്ട്. ഇടതുപക്ഷത്തിന്റെ വോട്ടർമാരിൽത്തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. അവരിൽ വലിയ പങ്ക് ബിജെപിക്ക് അനുകൂലമായി ചിന്തിച്ചാൽപോലും അദ്ഭുതമില്ല.

∙ ഏഴാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ പ്രചാരണം തുടങ്ങും. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ഇപ്പോഴേ ഒരുക്കം നടക്കുന്നുണ്ട്. ആ റാലി ഒരു തുടക്കമായിരിക്കും. ഈ തിരഞ്ഞെടുപ്പുകാലത്ത് മോദി ബംഗാളിൽ മുപ്പതിലേറെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുമെന്നാണു പറയുന്നത്.

ഇത്തവണ തിരഞ്ഞെടുപ്പ് 8 ഘട്ടമാക്കിയത് മോദിക്കു പരമാവധി യോഗങ്ങളിൽ പങ്കെടുക്കാനാണെന്നു വിമർശനമുണ്ട്. എട്ടു ഘട്ടമെന്ന തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനത്തെ മമത ബാനർജി വിമർശിക്കുന്നതും ഈ മോദിസാന്നിധ്യത്തിലെ വെല്ലുവിളി മനസ്സിലാക്കിയാണ്.

വാൽ‌ക്കഷണം

‘ആദ്യം രാം, പിന്നെ ബാം’ എന്നൊരു അനൗപചാരിക ചൊല്ലിന് ഇപ്പോൾ ബംഗാൾ രാഷ്ട്രീയത്തിൽ നല്ല പ്രചാരമാണ്. ബംഗാൾ വോട്ടർമാരുടെ ചിന്തയിലെ മാറ്റം സൂചിപ്പിക്കുകയാണത്. ആദ്യ പരിഗണന ബിജെപിക്ക്, പിന്നെ ബാം (വാമം – ഇടതുപക്ഷം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com