ADVERTISEMENT

എഴുത്തുകാരിയും തിരുവനന്തപുരം മലയാളം പള്ളിക്കൂ‍ടം കാര്യദർശിയുമായ ഡോ. ജെസി നാരായണൻ, പ്രമുഖ ഐടി കമ്പനി യുഎസ്ടിയുടെ തിരുവനന്തപുരം സെന്റർ മേധാവി ശിൽപ മേനോൻ, എഴുത്തുകാരി സംഗീത ശ്രീനിവാസൻ, ഗായിക സിത്താര കൃഷ്ണകുമാർ, ഒളിംപ്യൻ പ്രീജ ശ്രീധരൻ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, പൊലീസ് ഉദ്യോഗസ്ഥ കെ.ആർ.വിനയ, പിഎസ്‍സി സമരനായിക ലയ രാജേഷ്, ഗാർഹിക തൊഴിലാളി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്കാരം നേടിയ ഷൈനി സി. റേച്ചൽ, ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാല ട്രിനിറ്റി കോളജിലെ നിയമവിദ്യാർഥി യമുന മേനോൻ, എന്നിവരുടെ നിർദേശങ്ങൾ സമാഹരിച്ച് മലയാള മനോരമ പത്രാധിപസമിതിയിലെ വനിതാ അംഗങ്ങൾ തയാറാക്കിയത്.

∙ തുടർച്ചയായി സ്ത്രീകളുടെ അന്തസ്സിനു നിരക്കാത്ത പരാമർശങ്ങൾ നടത്തുന്ന ജനപ്രതിനിധികൾക്ക് നിശ്ചിത കാലം തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തണം.

∙ ഗാർഹിക തൊഴിലാളികൾക്കായി പ്രത്യേക നയം രൂപീകരിക്കണം. ഗാർഹിക തൊഴിലാളി ക്ഷേമനിധി ബോർഡ് സ്ഥാപിക്കണം.

∙ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ 6 മാസത്തിലൊരിക്കലോ മറ്റോ വോട്ടർമാരെ കണ്ട് ബുദ്ധിമുട്ടുകൾ കേൾക്കുന്ന സംവിധാനം വേണം.

∙ എല്ലാ സർക്കാർ വകുപ്പുകളിലെയും താൽക്കാലിക, സ്ഥിര നിയമനങ്ങൾ പിഎസ്‍സിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചോ വഴി ആക്കണം. എക്സ്ചേഞ്ചിലൂടെ നിയമിക്കുമ്പോൾ പൊതുപരീക്ഷയോ സീനിയോറിറ്റിയോ മാനദണ്ഡമാക്കണം. രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരെ നിയമിക്കാനുള്ള ഇടങ്ങളായി സർക്കാർ വകുപ്പുകൾ മാറരുത്.

sithara
സിത്താര കൃഷ്ണകുമാർ, പ്രീജ ശ്രീധരൻ, ദീദി ദാമോദരൻ

∙ സൈബർ നിയമങ്ങൾ കാര്യക്ഷമവും സ്ത്രീസൗഹൃദവുമാകണം. സ്ത്രീകളുടെ ചിത്രം അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ കഴിയാത്ത വിധം നിയമങ്ങൾ കർക്കശമാകണം.

∙ പലകാര്യങ്ങളും തുറന്നെഴുതുന്നതിൽനിന്ന് എഴുത്തുകാരെ, പ്രത്യേകിച്ച് വനിതാ എഴുത്തുകാരെ, പിന്നോട്ടുവലിക്കുന്നത് സൈബർ ആക്രമണമാണ്. ഇതിനെതിരെ നിയമം ഫലപ്രദമായി നടപ്പാകണം. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണത്തിനു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പ്രത്യേകം നിയമം വേണം.

∙ സമൂഹ, നിയമ വ്യവസ്ഥിതികൾ മിശ്രവിവാഹങ്ങൾക്കു പലപ്പോഴും വിലങ്ങുതടിയാകുന്നു. ഈ സാഹചര്യത്തിൽ, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുമ്പോൾ സ്ത്രീ എന്ന നിലയിലുള്ള അവകാശങ്ങൾ വിവാഹിതർക്കു തുല്യമായി സംരക്ഷിക്കപ്പെടണം. ഒരേ ലിംഗത്തിലുള്ള ആളുകളാണ് ഒരുമിച്ചു ജീവിക്കുന്നതെങ്കിൽ പോലും ഇത്തരം നിയമനിർമാണം വേണം.

∙ ഭാര്യയും ഭർത്താവും തമ്മിലാണെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീയുടെ അനുമതിക്കു മുൻഗണന നൽകുന്ന നിയമഭേദഗതി അനിവാര്യം. ഭാര്യയെ ലൈംഗികോപാധി മാത്രമായി കാണുന്ന കാഴ്ചപ്പാട് മാറ്റിയെഴുതണം.

vinaya
കെ.ആർ.വിനയ, ലയ രാജേഷ്, ഷൈനി സി. റേച്ചൽ, യമുന മേനോൻ

∙ പ്രസവം ഉൾപ്പെടെ സ്ത്രീകൾക്ക് ജോലിയിൽനിന്നു മാറിനിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ വർക് ഫ്രം ഹോം സംവിധാനമോ പാർട് ടൈം ജോലിയോ ലഭ്യമാക്കണം. കരിയറിൽ ബ്രേക്ക് എടുക്കുന്ന സ്ത്രീകൾക്ക് തിരികെ ജോലിയിലേക്കെത്താനുള്ള പിന്തുണയും സഹായവും ഉറപ്പാക്കണം. ജോലിസ്ഥലത്തുതന്നെ കുട്ടികളെ പരിപാലിക്കാൻ ക്രഷ് സംവിധാനം വ്യാപകമാക്കണം. പ്രസവാനന്തര വിഷാദം പോലെ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥകൾ നിരീക്ഷിക്കാനും പിന്തുണ നൽകാനും ആശാവർക്കർമാരെ ചുമതലപ്പെടുത്തണം.

∙ സ്ത്രീകൾക്ക് രാത്രി വൈകിയും ജോലി ചെയ്യാൻ സുരക്ഷ ഉറപ്പാക്കുക. ചില ജോലികൾ മാത്രമേ സ്ത്രീകൾക്കു സാധിക്കൂ എന്ന പൊതുബോധം തിരുത്താൻ കഴിയണം. സ്കൂളിലും എല്ലാത്തരം ജോലികളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും യൂണിഫോം ഏകീകരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സ്ഥാനക്കയറ്റ – സീനിയോറിറ്റി മാനദണ്ഡമുള്ളതും പുരുഷന്മാർക്കു പ്രത്യേക പ്രമോഷൻ തസ്തികയുള്ളതും മാറ്റണം. പൊലീസിലും ജുഡീഷ്യറിയിലും സ്ത്രീകളുടെ എണ്ണം 50% ആക്കി മാറ്റുന്ന രീതിയിൽ നിയമനപ്രക്രിയ പരിഷ്കരിക്കണം. തൊഴിലിടത്തെ ആഭ്യന്തര പരാതിപരിഹാര സമിതി ഇല്ലാത്ത ഒരു സിനിമയ്ക്കും പ്രവർത്തനാനുമതി നൽകരുത്.

∙ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ശരീരക്ഷമത വർധിപ്പിക്കാനും പഞ്ചായത്തുകളിൽ വനിതാ സൗഹൃദ ഫിറ്റ്നസ് കേന്ദ്രങ്ങൾ സ്ഥാപിക്കണം. കായിക പരിശീലനരംഗത്തെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ സ്ത്രീകൾക്കായി പ്രത്യേക മാർഗനിർദേശക ക്ലാസുകൾ തുടങ്ങണം. സ്ത്രീകളിലെ പോഷകാഹാരക്കുറവിനു പരിഹാരമുണ്ടാക്കാൻ റേഷൻ കടകളിലൂടെ പോഷക കിറ്റ് വിതരണം ചെയ്യണം. പെൺകുട്ടികളെ ശാരീരികമായി കരുത്തരാക്കാൻ സ്കൂളുകളിൽ സെൽഫ് ഡിഫൻസ് ക്ലബ് തുടങ്ങണം.

∙ വോട്ടർപട്ടിക ഉൾപ്പെടെ രേഖകളിൽ സ്ത്രീയുടെ പേരിനൊപ്പം ഭർത്താവിന്റെയോ അച്ഛന്റെയോ പേരു ചേർക്കുന്നതു പോലെ പുരുഷന്റെ പേരിനൊപ്പം അമ്മയുടെയോ ഭാര്യയുടെയോ പേരും ചേർക്കണം.

∙ ഡോഗ് സ്ക്വാഡിലും പൊലീസ് ബാൻഡ് സെറ്റ് ടീമിലും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണം. റെയിൽവേ, പൊലീസ് സ്പോർട്സ് മീറ്റുകളിൽ സ്ത്രീകളുടെ ടീം ഉറപ്പാക്കണം. 

Content Highlights: Womens day: Womens manifesto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com