തിരുവനന്തപുരം∙ കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് കൂടിയതോടെ, എക്സൈസ് പൊലീസ് സംഘം പിടികൂടിയ തൊണ്ടിമുതലായി വിവിധ സർക്കാർ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത് പതിനായിരം കിലോയ്ക്ക് മുകളിൽ കഞ്ചാവ്. കേരള സർക്കാർ 2012ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്കനുസരിച്ചു 7,588.5 കിലോ കഞ്ചാവാണ് പത്തുവർഷത്തിനിടെ കടത്തുകാരിൽനിന്ന് പിടിച്ചെടുത്തത്. ഇതിൽ 2,740 കിലോ കഞ്ചാവു നശിപ്പിച്ചു. 4,847.6 കിലോ കഞ്ചാവു നശിപ്പിക്കാനാകാതെ വിവിധ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Read: ഭാമിനി... ആന്ധ്രയിൽ വിരിയുന്ന ലഹരിയുടെ കൂമ്പ്
2012നുശേഷം കഞ്ചാവ് കടത്ത് വലിയരീതിയിൽ കൂടിയതോടെ, ഗോഡൗണുകളിലെ കഞ്ചാവിന്റെ അളവ് പതിനായിരം കിലോ കഴിഞ്ഞെന്നാണ് എക്സൈസിൽനിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം. പിടിച്ചെടുക്കുന്ന കഞ്ചാവ് തിരുവനന്തപുരത്തെ എസ്എപി ക്യാമ്പിലെയും രണ്ടു എആർ ക്യാമ്പുകളിലെയും ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്.
Read: നക്സലുകൾ ഭരിക്കുന്ന പാടേരു; കഞ്ചാവിന്റെ വിളഭൂമി
കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് കൂടിയ 2013-14 വർഷം എക്സൈസ് വകുപ്പു മാത്രം പിടിച്ചെടുത്തത് 1,170 കിലോ കഞ്ചാവാണ്(860 കേസുകൾ). 2014-15ൽ 1,021 കേസുകളിലായി 6,17 കിലോ കഞ്ചാവു പിടിച്ചെടുത്തു. 2015-16ൽ 1,704 കേസുകളിലായി 9,53 കിലോ കഞ്ചാവാണു പിടിച്ചെടുത്തത്. ലഹരിമരുന്നുകൾ നശിപ്പിക്കാനാകാതെ കെട്ടിക്കിടക്കുന്നതിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനം പഞ്ചാബാണ്. 8,93,948.45 കിലോ ലഹരിമരുന്നാണ് പഞ്ചാബിലെ പൊലീസ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്.
Read: ‘അടുക്കളത്തോട്ട’ത്തിൽ വിളയുന്ന കഞ്ചാവ്
വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് എക്സൈസ് ഗോഡൗണുകളിൽ ലഹരിമരുന്ന് കെട്ടിക്കിടക്കുന്നതിനെതിരെ സുപ്രീംകോടതി തന്നെ രംഗത്തെത്തുകയും, ആറുമാസത്തിനകം നടപടിയെടുക്കാൻ ഈ വർഷം ജനുവരി 28ന് ഉത്തരവിടുകയും ചെയ്തതോടെ കഞ്ചാവ് നശിപ്പിക്കുന്നതിനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
കടത്തുകാരിൽനിന്ന് പിടിച്ചെടുക്കുന്ന കഞ്ചാവു നശിപ്പിക്കാൻ സംസ്ഥാനതലത്തിൽ ഒരു സമിതി മാത്രമാണ് ഇപ്പോഴുള്ളത്. എല്ലാ ജില്ലകളിലും സമിതി സ്ഥാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പിടിച്ചെടുക്കുന്ന കഞ്ചാവ് സൂക്ഷിക്കാൻ എല്ലാ ജില്ലകളിലും ഗോഡൗണുകളും ആരംഭിക്കും.
കേരളത്തിലേക്കുള്ള കഞ്ചാവിന്റെ വരവ് കൂടാൻ എന്താണ് കാരണം? ബാറുകൾപൂട്ടിയതാണ് കാരണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ന്യൂജനറേഷനെ കുറ്റപ്പെടുന്നവരാണ് അധികംപേരും. എന്തായാലും കേരളത്തിന്റെ മുക്കിലും മൂലയിലും കിട്ടുന്ന വസ്തുവായി കഞ്ചാവ് മാറി. കേരളത്തിലേക്ക് കഞ്ചാവുവരുന്ന വഴികൾതേടി മനോരമ ഓൺലൈൻ നടത്തിയ അന്വേഷണം ചെന്നെത്തിയത് ആന്ധ്ര, ഒഡിഷ അതിർത്തിയിലുള്ള നക്സൽ മേഖലകളിലെ കഞ്ചാവുതോട്ടങ്ങളിലാണ്. അന്വേഷണ പരമ്പര വായിക്കാം...
(തുടരും)