ന്യൂഡൽഹി ∙ ഹൈക്കോടതികളിലെ ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സ്ഥലംമാറ്റം സംബന്ധിച്ചു കൊളീജിയം നൽകിയ നിർദേശങ്ങൾ നടപ്പാക്കാതിരിക്കുന്ന കേന്ദ്ര സർക്കാരിനു സുപ്രീംകോടതിയുടെ നിശിത വിമർശനം.
സ്ഥലംമാറ്റം നടപ്പാക്കാതിരിക്കുന്നതിനുള്ള കൃത്യമായ കാരണങ്ങൾ രണ്ടാഴ്ചയ്ക്കകം നൽകണമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഠാക്കൂർ ഇന്നു വിരമിക്കാനിരിക്കെയാണ് ഈ വിമർശനം.
സ്ഥലംമാറ്റം സംബന്ധിച്ചു കൊളീജിയം നൽകിയ നിർദേശങ്ങളിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ കേന്ദ്രം അതു കൊളീജിയത്തെ അറിയിക്കുകയാണു വേണ്ടത്. അല്ലാതെ നിർദേശങ്ങളിന്മേൽ അടയിരിക്കുകയല്ല വേണ്ടത്–സുപ്രീംകോടതി വ്യക്തമാക്കി.
ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.ആർ.ഷായുടെ സ്ഥലംമാറ്റം സംബന്ധിച്ചു കൊളീജിയം 2016 ഫെബ്രുവരിയിൽ നൽകിയ നിർദേശത്തിന്മേൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നു മുതിർന്ന അഭിഭാഷകൻ റാം ജഠ്മലാനി ചൂണ്ടിക്കാട്ടി.
‘സർക്കാർ എന്തിനാണ് ഇദ്ദേഹത്തെ ഗുജറാത്ത് ഹൈക്കോടതിയിൽ തന്നെ പിടിച്ചു വച്ചിരിക്കുന്നതെന്നു മനസ്സിലാകുന്നില്ല. പത്രക്കാരുടെയും മാധ്യമപ്രവർത്തകരുടെയും മുൻപിൽ എനിക്കു പല കാര്യങ്ങളും പറയാൻ കഴിയുകയില്ല’– മുതിർന്ന അഭിഭാഷകൻ യതിൻ ഓസയും പറഞ്ഞു.