കൊൽക്കത്ത ∙ ആൺകുട്ടികളുടെ ഹോസ്റ്റൽ മുറികൾ ഉപയോഗിച്ചതിന്റെ പേരിൽ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ 14 വിദ്യാർഥിനികളെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധം. പെൺകുട്ടികളുടെ ഹോസ്റ്റൽ മുറികളിൽ ബലമായി താമസമുറപ്പിച്ച പത്ത് ആൺകുട്ടികൾക്കെതിരെ അധികൃതർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
1995ൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരേ കെട്ടിടത്തിൽ തന്നെ പ്രത്യേകം മുറികളാണുണ്ടായിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ജൂലൈയിൽ ഇരു വിഭാഗത്തിനും പ്രത്യേക ഹോസ്റ്റൽ കെട്ടിടങ്ങൾ ആരംഭിച്ചെങ്കിലും മുപ്പതോളം വിദ്യാർഥികൾ ഇത് അംഗീകരിക്കാൻ തയാറായില്ല. ഇതെത്തുടർന്ന് അധികൃതരും ഈ വിദ്യാർഥികളുമായി ഏതാനും മാസങ്ങളായി തർക്കം നടക്കുകയായിരുന്നു. തിങ്കളാഴ്ചയാണു വിദ്യാർഥികളെ പുറത്താക്കിയ തീരുമാനം വന്നത്. തുടർന്നു ചൊവ്വാഴ്ചയും ഇന്നലെയും വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ദേബ മിത്രയുടെ ഓഫിസ് ഉപരോധിച്ചു.
ഹോസ്റ്റൽ വേർപെടുത്താനുള്ള തീരുമാനമെടുത്തതു ഭരണസമിതിയാണെന്നും അതു നടപ്പാക്കുക മാത്രമേ താൻ ചെയ്തുള്ളൂവെന്നുമാണു ഡയറക്ടറുടെ നിലപാട്. വിദ്യാർഥിനികളുടെ സുരക്ഷയെ കരുതിയാണ് ഈ തീരുമാനമെടുത്തതെന്നും പലതവണ മുന്നറിയിപ്പുനൽകിയ ശേഷവും വിദ്യാർഥികൾ അനുസരിക്കാതിരുന്നതിനെ തുടർന്നാണു പുറത്താക്കിയതെന്നും ഡയറക്ടർ പറഞ്ഞു.