ന്യൂഡൽഹി ∙ പഠാൻകോട്ട് ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ യുഎൻ, രാജ്യാന്തര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിർദേശം ചൈന വീണ്ടും തടഞ്ഞ സാഹചര്യത്തിൽ അടുത്ത നീക്കത്തിന് ഇന്ത്യ. യുഎൻ രക്ഷാസമിതിയിലെ ഒട്ടേറെ അംഗരാജ്യങ്ങളുമായി ചർച്ച നടത്തിയ ഇന്ത്യ എല്ലാ മാർഗങ്ങളും ആരായുകയാണ്.
യുഎന്നിൽ ഡിസംബർ 29ന് ഇന്ത്യൻ നിർദേശം തടഞ്ഞ ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഭീകരതയ്ക്കെതിരായ ചൈനയുടെ ഇരട്ടത്താപ്പ് എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പുതിയ നീക്കം നടത്തുന്നതു സംബന്ധിച്ചു സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇതിനുള്ള നിർദേശം ഇന്ത്യയോ രക്ഷാസമിതിയിലെ മറ്റേതെങ്കിലും അംഗമോ വീണ്ടും സമർപ്പിക്കണം.
ഇതേസമയം, അസ്ഹറിന്റെ കാര്യത്തിൽ ചൈനയുടെ ഔദ്യോഗിക നയത്തിനെതിരെ കൊൽക്കത്തയിൽ ചൈനയുടെ കോൺസൽ ജനറൽ ആയി മുൻപു പ്രവർത്തിച്ച മാവോ സ്വിയി രംഗത്തുവന്നു. അസ്ഹർ ഭീകരനാണെന്നും ഇയാളെക്കുറിച്ചുള്ള ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചൈന നേട്ടമുണ്ടാക്കണമെന്നും സമൂഹമാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.