ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ യോഗത്തെ ഷിംല സമ്മേളനത്തോടു താരതമ്യപ്പെടുത്താനാണു കോൺഗ്രസിനു താൽപര്യം. അന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ ഐക്യത്തിനുവേണ്ടി നടത്തിയ ആഹ്വാനമാണു പിന്നീടു യുപിഎയുടെ രൂപീകരണത്തിൽ കലാശിച്ചത്.
സോണിയ ഗാന്ധിയുടെ ആഹ്വാനത്തോട് ആദ്യം പ്രതികരിച്ച പ്രതിപക്ഷ കക്ഷികളിലൊന്നു ഡിഎംകെയായിരുന്നു. ഇന്നലെ രാഹുൽ വിളിച്ച യോഗത്തിലേക്കു ഡിഎംകെ മുതിർന്ന നേതാവ് തിരുച്ചി ശിവയെയാണു നിയോഗിച്ചത്.
ഇതേസമയം, കോൺഗ്രസ് 2003 ലെക്കാൾ മോശം സ്ഥിതിയിലാണ്. ലോക്സഭയിൽ 44 അംഗങ്ങൾ മാത്രം. പ്രതിപക്ഷ ഐക്യനിരയ്ക്കു രൂപം കൊടുക്കുന്നതിലൂടെ യുപി, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കു കൂടിയാണു കോൺഗ്രസ് കണ്ണയയ്ക്കുന്നത്.
2019ൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയ്ക്കു നേതൃത്വം നൽകുന്നതിനു തൃണമൂൽ നേതാവ് മമത ബാനർജിക്കും താൽപര്യമുണ്ട്.