ന്യൂഡൽഹി∙ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു കോൺഗ്രസിൽ ചേർന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നു സിദ്ദു (53) മൽസരിച്ചേക്കും. ബിജെപി ദേശീയ നിർവാഹക സമിതിയംഗമായിരുന്ന സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചാണു കോൺഗ്രസിലേക്ക് എത്തിയത്. സിദ്ദുവിന്റെ പത്നിയും ബിജെപി എംഎൽഎയുമായിരുന്ന നവജ്യോത് കൗർ നവംബറിൽ തന്നെ കോൺഗ്രസിൽ ചേർന്നിരുന്നു.
പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ച ശേഷമാണ് ഏറെക്കാലം ‘സസ്പെൻസ്’ നിലനിർത്തിയ സിദ്ദു കോൺഗ്രസിലെത്തിയത്. പഞ്ചാബിൽ പാർട്ടിക്ക് സിദ്ദു കരുത്താവുമെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല അഭിപ്രായപ്പെട്ടു. അമൃത്‌സർ ലോക്സഭാംഗമായിരുന്ന സിദ്ദുവിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റു നിഷേധിക്കുകയും അവിടെ അരുൺ ജയ്റ്റ്ലിയെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് ബിജെപിയും സിദ്ദുവും തമ്മിലുള്ള അസ്വാരസ്യം ഉടലെടുത്തത്. ബിജെപിയിൽ നിന്ന് രാജിവച്ചതോടെ ആംആദ്മി പാർട്ടിയുമായി ചർച്ച നടത്തിയിരുന്നു. സുവർണക്ഷേത്രം ആക്രമിച്ചവരോടൊപ്പം സിദ്ദു ചേർന്നതായി ഭരണകക്ഷിയും ബിജെപി സഖ്യകക്ഷിയുമായ അകാലിദൾ ആരോപിച്ചു.