Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്യാറിന്റെ വാക്കുകളിൽ തെളിഞ്ഞത് ബിജെപിയുടെ മനോഭാവം: പ്രിയങ്ക

Priyanka Gandhi

ന്യൂഡൽഹി ∙ ബിജെപി നേതാവ് വിനയ് കട്യാർ പ്രിയങ്ക ഗാന്ധിയെക്കുറിച്ചു നടത്തിയ വിവാദ പരാമർശത്തോടെ യുപി തിരഞ്ഞെടുപ്പു ചൂടിലേക്ക്. സംസ്ഥാനത്തു പ്രചാരണം നടത്താൻ അവരെക്കാൾ സുന്ദരിമാർ ബിജെപിയിലുണ്ടെന്നായിരുന്നു കട്യാറിന്റെ പരാമർശം. സ്ത്രീകളോടു ബിജെപിയുടെ മനോഭാവമാണ് ഇതിൽ പ്രകടമാകുന്നതെന്നു പ്രിയങ്ക തിരിച്ചടിച്ചു. ഇന്ത്യൻ സ്ത്രീത്വത്തെ അപമാനിച്ചതിനു മാപ്പു പറയണമെന്നു കോൺഗ്രസും ആവശ്യപ്പെട്ടു.

പ്രിയങ്ക ഉൾപ്പെട്ട പ്രചാരകരുടെ പട്ടിക കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ചതിനു പിന്നാലെയാണു കട്യാറിന്റെ പരാമർശം. ‘സ്വന്തം കഴിവുകൊണ്ട് അർഹിക്കുന്ന സ്ഥാനങ്ങളിലെത്തിയ എന്റെ സഹപ്രവർത്തകരെല്ലാം കരുത്തരായ, ധീരരായ, ‌സൗന്ദര്യമുള്ള വനിതകളാണ്. കഠിനാധ്വാനത്തിലൂടെ മുന്നേറിയവർ. അവരെ ബിജെപി കാണുന്ന‌ത് ഈ രീതിയിലാണെങ്കിൽ അതു ചിരിക്കാനുള്ള വകയാണ്. രാജ്യത്തെ പകുതി ജനതയോട് അവരുടെ മനോഭാവമാണിത്’– പ്രിയങ്ക പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും ക്ഷമ ചോദിക്കണമെന്നായിരുന്നു കോൺഗ്രസ് മാധ്യമവിഭാഗം മേധാവി രൺദീപ് സിങ് സുർജേവാലയുടെ ആവശ്യം. പ്രിയങ്കയുടെ ഭർത്താവ് റോബർട് വാധ്‌രയും കട്യാറിൽനിന്നു ക്ഷമാപണം ആവശ്യപ്പെട്ടു.

related stories