ന്യുഡൽഹി∙ ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി രാജ്യത്തെ മതനിരപേക്ഷതയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നു കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ഉമാഭാരതിയും ഗവർണർ കല്യാൺ സിങ്ങും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ യശസ്സ് ലോകം മുഴുവൻ ഉയർത്തുന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. 1992 ഡിസംബർ ആറിനു ബാബറി മസ്ജിദ് തകർത്തത് ഇന്ത്യൻ മതനിരപേക്ഷതയ്ക്കുണ്ടായ ഏറ്റവും വലിയ കളങ്കമാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അധ്യായം. സംഭവത്തോടെ രാജ്യത്തു നഷ്ടപ്പെട്ട സാമുദായിക സൗഹാർദം വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒട്ടേറെ നിരപരാധികളുടെ ജീവൻ തുടർന്നുള്ള സംഭവങ്ങളിൽ നഷ്ടപ്പെട്ടു.
സുപ്രീം കോടതി വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിക്കും. അന്നു യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ് സാങ്കേതികത്വത്തിൽ തൂങ്ങി നിൽക്കാതെ രാജിവയ്ക്കാൻ തയാറാകണമെന്നും ആന്റണി ആവശ്യപ്പെട്ടു.