ലക്നൗ ∙ ഗുണ്ടാപ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും അടിച്ചമർത്തുമെന്നു യുപിയിലെ പുതിയ പൊലീസ് മേധാവി സുൽഖൻ സിങ്. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നത് ആരായാലും മുഖം നോക്കാതെയും മയമില്ലാതെയും നടപടികളുണ്ടാകുമെന്നും ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായശേഷം യോഗി ആദിത്യനാഥ് പൊലീസ് തലപ്പത്തു നടത്തിയ ആദ്യ അഴിച്ചുപണിയിലാണു ഡിജിപി ഉൾപ്പെടെ 12 പേരുടെ കസേര തെറിച്ചതും ട്രെയിനിങ് ഡിജി ആയ സുൽഖൻ സിങ് പുതിയ ഡിജിപി ആയി നിയമിക്കപ്പെട്ടതും. നിലവിലുള്ള ഡിജിപി ജാവീദ് അഹമ്മദിനെ യുപി പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയുടെ (പിഎസി) ഡിജിയായി നിയമിച്ചു. ഏഴ് ഐഎഎസ് ഓഫിസർമാർക്കും മാറ്റമുണ്ട്. 1980 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണു സുൽഖൻ.