ന്യൂഡൽഹി∙ ജനാധിപത്യ രാഷ്ട്രത്തിന് ഏറ്റവും സ്വീകാര്യയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും ഇന്നും അതേയെന്നും രാഷ്ട്രപതി പ്രണബ് മുഖർജി. 1978ലെ രണ്ടാം കോൺഗ്രസ് പിളർപ്പിനുശേഷം ഏതാനും മാസങ്ങൾക്കകം പാർട്ടിക്ക് അധികാരത്തിലെത്താൻ സഹായകമായത് തീരുമാനങ്ങളെടുത്തു പ്രവർത്തനനിരതയാവുന്ന ഇന്ദിരയുടെ ശൈലിമൂലമായിരുന്നുവെന്നു പ്രണബ് അനുസ്മരിച്ചു.
സംഘടനാ കാര്യങ്ങളിൽ വേഗം തീരുമാനങ്ങളെടുക്കാൻ ഇപ്പോഴത്തെ പാർട്ടി നേതൃത്വത്തിനുള്ള പരോക്ഷ സന്ദേശമായി ഈ പരാമർശം. ഇന്ദിരാഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി കോൺഗ്രസ് നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി ‘ഇന്ദിര – എ സെന്റിനിയൽ ട്രിബ്യൂട്ട്’ എന്ന ഗ്രന്ഥപ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉപരാഷ്ട്രപതി ഹാമിദ് അൻസാരി രാഷ്ട്രപതിക്കു കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, പുസ്തകത്തിന്റെ എഡിറ്റർ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ തുടങ്ങിയവർ പങ്കെടുത്തു. സോണിയയുടെ പ്രസംഗം രാഹുൽ വായിച്ചു.