ന്യൂഡൽഹി∙ കുൽഭൂഷൺ ജാദവ് കേസിൽ രാജ്യാന്തര കോടതി വിധി വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. അഭിഭാഷകൻ ഹരീഷ് സാൽവെയുടെ സേവനത്തെ മോദി പ്രകീർത്തിച്ചു.
രാജ്യത്തിനും കുൽഭൂഷണിന്റെ കുടുംബത്തിനും പറഞ്ഞറിയിക്കാനാകാത്ത ആശ്വാസം നൽകുന്നതാണു വിധിയെന്നു സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. കുൽഭൂഷണെ രക്ഷിക്കാനായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എല്ലാ ശ്രമവും നടത്തുമെന്നു സുഷമ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണു വിധിയെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. കോടതിവിധി കോൺഗ്രസ് സ്വാഗതം ചെയ്തു. കുൽഭൂഷണെതിരായ പാക്കിസ്ഥാന്റെ കേസ് രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നു മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.