റാഞ്ചി∙ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായുള്ള അഭ്യൂഹത്തിന്റെ പേരിൽ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ 21 പേർ അറസ്റ്റിൽ. രാജ്നഗറിൽ നാലുപേരും ബഗേബേറയിൽ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശങ്ങളുടെ പേരിലാണ് ജനങ്ങൾ അക്രമം നടത്തിയത്. രാജ് നഗറിൽ കാർ തടഞ്ഞുനിർത്തി ഷെയ്ക് നയീം, മുഹമ്മദ് ഹാലിം, മുഹമ്മദ് സജു, മുഹമ്മദ് സിറാജ് എന്നിവരെയാണ് നൂറോളം വരുന്ന അക്രമിസംഘം കൊലപ്പെടുത്തിയത്.
ബഗേബേറയിൽ സഹോദരങ്ങളായ വികാസ് കുമാർ വർമ, ഗൗതം കുമാർ വർമ, ഗണേഷ് ഗുപ്ത എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിയെടുത്തു കൊലപ്പെടുത്തിയശേഷം അവയവങ്ങൾ വിൽക്കുന്നവെന്ന വ്യാജ സന്ദേശമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് എജി ആശിഷ് ബത്ര വ്യക്തമാക്കി. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തിയതായും കുറ്റക്കാരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.