Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോയാത്രയ്ക്കിടെ കുഞ്ഞിനെ റോഡിൽ എറിഞ്ഞു കൊന്നു; അമ്മയ്ക്ക് ക്രൂരപീഡനം

rape

ന്യൂഡൽഹി ∙ ഒൻപതു മാസമായ പെൺകുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മടിയിൽനിന്നു കുഞ്ഞിനെ പിടിച്ചെടുത്തു വലിച്ചെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. പാതയോരത്തു തലയടിച്ചുവീണ കുഞ്ഞു പിന്നീടു മരിച്ചു. ഗുരുഗ്രാമിനു സമീപം മേയ് 29നു രാത്രി നടന്ന സംഭവം കഴിഞ്ഞ ദിവസമാണു പുറംലോകമറിയുന്നത്. 

ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്നു കൈക്കുഞ്ഞുമായി ഖൻഡ ഗ്രാമത്തിലെ മാതാപിതാക്കളുടെ അടുക്കലേക്കു പോകുകയായിരുന്നു ഇരുപത്തിമൂന്നുകാരിയായ യുവതി. ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയിൽ ഐഎംടി മനേസറിനു സമീപത്തു നിന്നാണ് ഇവർ ഓട്ടോയിൽ കയറിയത്. ഡ്രൈവറെക്കൂടാതെ മറ്റു രണ്ടുപേർ കൂടി യാത്ര ചെയ്യാനുണ്ടായിരുന്നു. 

യാത്ര ആരംഭിച്ചപ്പോൾ മുതൽ സംഘം തന്നെ ശല്യപ്പെടുത്താൻ ശ്രമിച്ചതായി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. എതിർത്തെങ്കിലും ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

കുഞ്ഞു കരഞ്ഞതോടെ ഓട്ടോയിൽ നിന്നു പുറത്തേക്കു വലിച്ചെറിയുകയായിരുന്നു. തുടർന്നു ഖേരി ദുല്ല പ്ലാസയ്ക്കു സമീപം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് പിന്നീടു മരിച്ചു. മേയ് 30നു യുവതി പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം വീണ്ടും പരാതി നൽകിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.

നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

സമാനസംഭവങ്ങൾ പ്രദേശത്തു തുടർക്കഥയാകുകയാണ്. റോത്തക്കിനു സമീപം 23കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലും ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ പീഡിപ്പിച്ച് അബോധാവസ്ഥയിൽ ഉപേക്ഷിച്ച സംഭവത്തിലും പ്രതികളെ കണ്ടെത്തിയിട്ടില്ല.

related stories