ന്യൂഡൽഹി ∙ മൂന്നു വർഷം മുൻപു ഹൈദരാബാദിൽ വിമാനം പറത്തുന്നതിനിടെ പൈലറ്റ് കോക്പിറ്റിൽ തളർന്ന് അവശനായത് സ്വയം ചികിൽസ നടത്തി മരുന്നു കഴിച്ചതുമൂലമാണെന്ന് അന്വേഷണ റിപ്പോർട്ട്. ലാൻഡ് ചെയ്ത ശേഷം മെഡിക്കൽ സംഘമാണ് പൈലറ്റിനെ പുറത്തിറക്കിയത്.
മുംബൈ – ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനത്തിന്റെ മുഖ്യ പൈലറ്റാണ് കഴുത്തുവേദനയ്ക്കു വേദനസംഹാരി കഴിച്ചത്. ലാൻഡിങ്ങിനു തയാറെടുക്കുമ്പോൾ കാഴ്ചയ്ക്കും കേൾവിക്കും തകരാറ് അനുഭവപ്പെട്ടതോടെ പൈലറ്റ് അലർജിക്കുള്ള മറ്റൊരു മരുന്നും കഴിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ മെഡിക്കൽ സംഘത്തെ അടിയന്തരമായി വിവരമറിയിക്കുകയായിരുന്നു.
150 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. ഓരോ വിമാനവും പുറപ്പെടും മുൻപ് പൈലറ്റുമാർ പരിശോധനയ്ക്കു വിധേയരാകണം. എന്നാൽ സ്പൈസ്ജെറ്റ് പൈലറ്റ് ഈ പരിശോധനാ സമയത്ത് കഴുത്തുവേദനയുണ്ടെന്നു വെളിപ്പെടുത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. എല്ലാ ജോലിക്കാരെയും ബോധവൽക്കരിക്കാൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വിമാന കമ്പനികൾക്കു നിർദേശം നൽകി.