ന്യൂയോർക്ക്∙ രാജ്യാന്തര സമുദ്രനിയമ ട്രിബ്യൂണൽ ജഡ്ജിയായി ഇന്ത്യക്കാരി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ മുഖ്യ നിയമ ഉപദേഷ്ടാവായ നീതു ചദ്ദയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇറ്റാലിയൻ കടൽക്കൊല കേസിൽ ഇറ്റലി ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ ഇന്ത്യക്കു വേണ്ടി വാദിച്ചത് നീതു ചദ്ദയാണ്. ഏഷ്യപസിഫിക് മേഖലയിൽനിന്ന് 120 വോട്ടു നേടിയാണ് നീതു ജയിച്ചത്. ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം കൂടിയാണിത്.
തായ്‍ലൻഡ്, ലബനൻ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ വിഭാഗത്തിൽ മൽസരിച്ചത്. നീതു ആദ്യ റൗണ്ടിൽ തന്നെ ജയിച്ചു. രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ തായ്‍ലൻഡ് പ്രതിനിധിയും തിരഞ്ഞെടുക്കപ്പെട്ടു.
സമുദ്ര നിയമങ്ങൾ സംബന്ധിച്ച തർക്കങ്ങൾ പരിഗണിക്കുന്ന ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള സംവിധാനമാണ് സമുദ്രനിയമ ട്രൈബ്യൂണൽ.
ഒൻപതു വർഷത്തേക്കാണു നിയമനം. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. ഇന്ത്യയിൽനിന്നുള്ള പി.ചന്ദ്രശേഖരറാവു നിലവിൽ ട്രൈബ്യൂണൽ ജഡ്ജിയാണ്. ഈ വർഷം ഇദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.