ന്യൂഡൽഹി ∙ 9000 കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാനുള്ള കേസിൽ ഒരു സെറ്റ് രേഖകൾ കൂടി സമർപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രേഖകൾ കോടതിയിൽ സമർപ്പിക്കാൻ വൈകുന്നതിനെ കഴിഞ്ഞയാഴ്ച ബ്രിട്ടിഷ് കോടതി വിമർശിച്ചിരുന്നു.
ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർക്കും യുകെയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിലേക്കും രേഖകൾ അയച്ചതായി വിദേശകാര്യ വക്താവ് അറിയിച്ചു. എന്നാൽ രേഖകൾ മജിസ്ട്രേട്ടിനു ലഭ്യമായിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.