ഡാർജിലിങ് ∙ പ്രത്യേക ഗൂർഖാലാൻഡിനു വേണ്ടി ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) നടത്തുന്ന പ്രക്ഷോഭത്തിന്റെ നാലാം ദിവസം കലിംപോങ് മേഖലയിൽ അക്രമം. പബ്ലിക് ലൈബ്രറി, രണ്ടു പഞ്ചായത്ത് ഓഫിസുകൾ, പൊലീസ് വാഹനം എന്നിവ തീയിട്ടുനശിപ്പിച്ചു. പ്രക്ഷോഭ കേന്ദ്രമായ ഡാർജിലിങ്ങിൽ ഇന്നലെ അനിഷ്ട സംഭവങ്ങളുണ്ടായില്ല.
അക്രമത്തിനു തുനിയാതെ ചർച്ചയ്ക്കു മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രക്ഷോഭകരോട് അഭ്യർഥിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി രാജ്‌നാഥ് സിങ് ഫോണിൽ സംസാരിച്ചു. കലിംപോങ് മേഖലയിലെ അക്രമസംഭവങ്ങളുമായി ബന്ധമില്ലെന്നും സമരത്തെ അപകീർത്തിപ്പെടുത്താനുള്ള തൃണമൂൺ കോൺഗ്രസിന്റെ തന്ത്രമാണെന്നും ജിജെഎം നേതാക്കൾ പ്രസ്താവിച്ചു.
കഴിഞ്ഞദിവസത്തെ വെടിവയ്പിൽ മൂന്നു പ്രവർത്തകർ കൊല്ലപ്പെട്ടെന്നും ജിജെഎം പറഞ്ഞു. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. പൊലീസിന്റെയും അർധസൈനികരുടെയും വൻ സാന്നിധ്യം ഉണ്ടായിരുന്നിട്ടും വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങളുമായി ജിജെഎം പ്രവർത്തകർ ഡാർജിലിങ്ങിൽ പ്രതിഷേധ മാർച്ച് നടത്തി. മേഖലയിൽ രാവിലെ മുതൽ ഇന്റർനെറ്റ് സേവനം തടഞ്ഞിരുന്നു.