ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്നു കോൺഗ്രസ്. 1975 ജൂൺ 25നു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ റേഡിയോ പ്രഭാഷണത്തിൽ മോദി നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ആരോപണം.
മാധ്യമങ്ങളെ അടിച്ചമർത്താൻ രാജ്യമെങ്ങും ശ്രമം നടക്കുന്നു. മാധ്യമങ്ങൾക്കെതിരെ റെയ്ഡുകൾ പതിവായി. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് – പാർട്ടി വക്താവ് ടോം വടക്കൻ പറഞ്ഞു. അടിയന്തരാവസ്ഥ തെറ്റായിരുന്നെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. അതിൽനിന്നു പഠിച്ചു. എന്നാൽ, ചരിത്രത്തിന്റെ പാഠം ഉൾക്കൊള്ളാതെ നിങ്ങൾ തെറ്റിന്റെ വഴിയേ പോകുന്നതിനാണു രാജ്യം സാക്ഷിയാകുന്നത് – വക്താവ് കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ മറക്കാനാവില്ലെന്നു കഴിഞ്ഞ ദിവസത്തെ ‘മൻ കി ബാത്’ പ്രഭാഷണത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനു നൽകേണ്ട വില നിരന്തര ജാഗ്രതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം ആശയപരമായ പോരാട്ടമാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണു പ്രധാനമന്ത്രി അടിയന്തരാവസ്ഥയിലേക്കു ശ്രദ്ധ ക്ഷണിച്ചത്.