ന്യൂഡൽഹി ∙ ബാബറി മസ്ജിദ് ഭൂമി തർക്കത്തിൽ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്തു നൽകിയിട്ടുള്ള ഹർജികൾ നേരത്തെ കേൾക്കുന്നതു സംബന്ധിച്ചു വൈകാതെ തീരുമാനം എടുക്കുമെന്നു സുപ്രീംകോടതി. ഈ ഹർജികൾ നേരത്തെ കേൾക്കണമെന്ന ബിജെപി നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യൻ സ്വാമിയുടെ അഭ്യർഥനയ്ക്കു മറുപടിയായാണ് ഇക്കാര്യത്തിൽ താമസിയാതെ തീരുമാനമെടുക്കാമെന്നു ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്.
അലഹാബാദ് ഹൈക്കോടതിയുടെ തീർപ്പിനെതിരായ അപ്പീലുകൾ ഏഴു വർഷമായി സുപ്രീംകോടതിക്കു മുന്നിലുണ്ട്. തർക്കഭൂമിയിലെ രാമക്ഷേത്രത്തിൽ തടസ്സമില്ലാതെ ആരാധിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ പ്രത്യേക ഹർജിയും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നു സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
അയോധ്യ ഭൂമിയുടെ ഉടമവസ്ഥാവകാശം സംബന്ധിച്ച 60 വർഷത്തോളം നീണ്ട നിയമപോരാട്ടത്തിൽ അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ വിധി 2010 സെപ്റ്റംബർ 30ന് ആണ് വന്നത്. 2.77 ഏക്കർ ഭൂമിയുടെ മൂന്നിൽ ഒന്നു നിർമോഹി അഖാരയ്ക്കും മൂന്നിലൊന്നു രാംലാലയ്ക്കും ബാക്കി മൂന്നിലൊന്ന് വഖഫ് ബോർഡിനും കൈമാറാനായിരുന്നു തീരുമാനം. എന്നാൽ, ഈ വിധി 2011 മേയ് ഒൻപതിനു സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.