ന്യൂഡൽഹി ∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജി കോഴ വാങ്ങിയ സംഭവത്തിൽ വിശദീകരണം നൽകാനായില്ലെങ്കിൽ രാജിവയ്ക്കണമെന്നു ബിജെപി മമതാ ബാനർജിയോട് ആവശ്യപ്പെട്ടു. ഭൂമി കയ്യേറ്റ കേസിൽ അന്വേഷണം നേരിടുന്ന വ്യവസായി രാജ് കിഷോറിൽനിന്ന് അഭിഷേക് ബാനർജി
1.15 കോടി രൂപ സ്വീകരിച്ചതു ‘വധേര– തേജസ്വി’ മോഡൽ അഴിമതിയാണെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ആരോപിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ മമതാ ബാനർജിയാണു രാജ് കിഷോറിനെതിരെ ഭൂമി കയ്യേറ്റ കേസിൽ നടപടി ആവശ്യപ്പെട്ടിരുന്നത്. അധികാരത്തിലെത്തിയ ശേഷം രാജ് കിഷോറിനെ സഹായിക്കുന്ന നിലപാടാണു മമത കൈക്കൊള്ളുന്നതെന്നു ജാവഡേക്കർ കുറ്റപ്പെടുത്തി.
രാജ്കിഷോറിന്റെ കമ്പനിയെ ബിസിനസ് തുടരാൻ അനുവദിച്ചതിനുള്ള പ്രതിഫലമാണ് അഭിഷേക് ബാനർജിക്കു നൽകിയ 1.15 കോടി രൂപയെന്നും ജാവഡേക്കർ പറഞ്ഞു. സിപിഎം സർക്കാർ നൽകിയ അനുമതി റദ്ദാക്കാൻ മമത തയാറായില്ല. അഭിഷേകിന്റെ എൽ ആൻഡ് ബി കമ്പനിക്കു രാജ് കിഷോറിന്റെ സ്ഥാപനം തുക നൽകിയതിന്റെ രേഖകളുണ്ട്. കമ്പനി ഡയറക്ടറായ അഭിഷേക് വിലാസമായി നൽകിയതു മുഖ്യമന്ത്രിയുടെ വിലാസമാണെന്നും ജാവഡേക്കർ ചൂണ്ടിക്കാട്ടി.