Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വഭാവദൂഷ്യം സംശയിച്ച് സഹോദരഭാര്യയെ കൊന്ന യുവാവ് കീഴടങ്ങി

ന്യൂഡൽഹി∙ സ്വഭാവദൂഷ്യം സംശയിച്ചു സഹോദരഭാര്യയെ യുവാവ് കൊലപ്പെടുത്തി. ഇവരുടെ തലയും കൈകളും വേർപെടുത്തിയ പ്രതി, അവ പലയിടങ്ങളിലായി ഉപേക്ഷിച്ചു. രോഹിണി പ്രഹ്ലാദ് വിഹാറിലെ പാർക്കിൽ കഴിഞ്ഞ ദിവസം നടന്ന ക്രൂര കൊലപാതകത്തിൽ യുപി സ്വദേശിനി കലാവതിയാണു(31) മരിച്ചത്. കൊലപാതകത്തിനുശേഷം പ്രതി രമാ ശങ്കർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

സഹോദരഭാര്യയുടെ പെരുമാറ്റം കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുമെന്ന ചിന്തയാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. മറ്റു പുരുഷൻമാരോടു സൗഹൃദത്തോടെ ഇടപഴകുന്ന കലാവതിയുടെ പെരുമാറ്റത്തിലും വസ്ത്രധാരണരീതിയിലും രമാ ശങ്കറിന് എതിർപ്പുണ്ടായിരുന്നു. സ്വകാര്യ കമ്പനിയിൽ ജോലിക്കാരിയായ കലാവതി ജോലിക്കുശേഷം വൈകി വീട്ടിലെത്തുന്നതും ഇയാളെ ചൊടിപ്പിച്ചു.

കലാവതിയുടെ പെരുമാറ്റത്തിൽ ഭർത്താവ് ഫുഗ്ഗി ലാലിനും അനിഷ്ടമുണ്ടായിരുന്നുവെങ്കിലും രമാ ശങ്കർ ഒറ്റയ്ക്കാണു കൊലപാതകം നടത്തിയതെന്നാണു വിവരം. ഫുഗ്ഗി പുറത്തുപോയ നേരം കലാവതിയുമായി സമീപമുള്ള പാർക്കിൽ പോയ ഇയാൾ അവിടെവച്ചു കത്തികൊണ്ടു കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കൊലപാതകത്തിനുശേഷം തലയും കൈകളും അറുത്ത ഇയാൾ അവ കലാവതിയുടെ സാരിയിൽ പൊതിഞ്ഞു ദീർഘദൂര യാത്രയ്ക്കു പുറപ്പെട്ട ടെംപോയിൽ ഉപേക്ഷിച്ചു. ശരീരഭാഗങ്ങൾ പൂർണമായി കണ്ടെടുക്കാനായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ കുറ്റബോധമില്ലാത്ത ഇയാൾ, കുടുംബത്തിന്റെ മാനം കാക്കാൻ നടത്തിയ പ്രവൃത്തിയെന്ന് അവകാശപ്പെട്ടാണു സ്റ്റേഷനിൽ കീഴടങ്ങിയത്.

related stories