Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാപ്രളയത്തിൽ മുംബൈ; 5 മരണം

flood മുംബൈയിൽ കനത്ത മഴയെത്തുടർന്ന് ഗതാഗതം നിശ്ചലമായതോടെ ജനം വെള്ളക്കെട്ടിലൂടെ ഇറങ്ങിനടക്കുന്നു. ചിത്രം: എഎഫ്പി

മുംബൈ ∙ പ്രളയത്തിൽ മുംബൈ വീണ്ടും മുങ്ങി. 200 മില്ലീമീറ്റർ മഴയാണ് ഇന്നലെ മാത്രം പെയ്തത്. 2005ലെ പ്രളയത്തിനു ശേഷം പെയ്ത ഏറ്റവും ശക്തമായ മഴയിൽ ജനജീവിതം നിശ്ചലമായി. മുംബൈയിലും താനെയിലുമായി അഞ്ചു പേർ മരിച്ചു. ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ലോക്കൽ ട്രെയിൻ സർവീസ് എല്ലാ ലൈനുകളിലും നിലച്ചു. പലയിടത്തും പാളങ്ങൾ വെള്ളത്തിലായി. ട്രെയിനുകളിലും സ്‌റ്റേഷനുകളിലുമായി പതിനായിരങ്ങൾ കുടുങ്ങി. ദീർഘദൂര സർവീസുകളും താളം തെറ്റി. വെള്ളക്കെട്ടിൽ റോഡ് ഗതാഗതവും നിലച്ചു. വിമാന സർവീസുകൾ ഭാഗികമായി നിലച്ചു. ആറു വിമാനങ്ങൾ റദ്ദാക്കി. പത്തെണ്ണം വഴിതിരിച്ചുവിട്ടു.

സ്‌കൂളുകളും ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു. മഴ തുടരുകയാണെങ്കിൽ സർക്കാർ ജീവനക്കാർ ഓഫിസിലെത്തേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ അഞ്ഞൂറിലേറെ ജീവനക്കാർ രാത്രി അവിടെത്തന്നെ തങ്ങി. മറ്റു പല സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഹെലികോപ്റ്ററുകളും മുങ്ങൽ വിദഗ്ധരുമായി രക്ഷാപ്രവർത്തനത്തിനു സജ്ജമാണെന്നു നാവികസേന അറിയിച്ചു.

ഇന്നലെ രാവിലെ മുതൽ ഏതാണ്ട് എല്ലാ മേഖലകളിലും വെള്ളക്കെട്ടു തുടങ്ങിയിരുന്നു. വെള്ളത്തിലൂടെ കൈകോർത്തു നടക്കുന്നവരെ നഗരത്തിലെങ്ങും കാണാമായിരുന്നു. അതിനിടെ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ നഗരത്തിൽ ബോട്ടുകൾ ഇറക്കി. താഴ്ന്ന പ്രദേശങ്ങളിൽ  ഇരുചക്ര വാഹനങ്ങൾ ഒഴുകിപ്പോയി. ദാദർ, സയൺ, മാട്ടുംഗ, ബൈക്കുള, സാക്കിനാക്ക, അന്ധേരി, സാന്താക്രൂസ്, ജിടിബി നഗർ, ഖാർ, പരേൽ, ലാൽബാഗ്, വർളി, തുടങ്ങിയ മേഖലകളിലെല്ലാം അരയ്ക്കൊപ്പം വെള്ളം ഉയർന്നു. ബാന്ദ്ര-വർളി കടൽപാലം ഉച്ചയോടെ അടച്ചെങ്കിലും പിന്നീട് തുറന്നു. ആളുകളോടു വീടിനു പുറത്തിറങ്ങരുതെന്ന് മുംബൈ കോർപറേഷൻ നിർദേശിച്ചു.

കെഇഎം ആശുപത്രിയുടെ താഴത്തെ നിലയിൽ രണ്ടടിയോളം വെള്ളം പൊങ്ങിയതിനെത്തുടർന്ന് 50 രോഗികളെ മാറ്റി. 150 കൂറ്റൻ പമ്പുകൾ സ്ഥാപിച്ച് വെള്ളം നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. അടുത്ത 48 മണിക്കൂർ മുംബൈ, തെക്കൻ ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.