ശ്രീനഗർ ∙ കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ശനിയാഴ്ച രാത്രി ഷോപ്പിയാനിലും മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ രണ്ടുപേരെ വധിക്കുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം കുൽഗാമിൽ നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സൈനികർക്കു നേരെ ഭീകരർ വെടിവയ്പാരംഭിച്ചതോടെ സൈനികരും തിരിച്ചടിച്ചു. ഇതിനൊടുവിലാണ് ഒരാൾ കീഴടങ്ങിയത്. ഇവർ ഏതു സംഘടനയിൽ ഉൾപ്പെട്ടവരാണെന്നു വ്യക്തമായിട്ടില്ല.
ഇതേസമയം, കീഴടങ്ങുന്ന ഭീകരർക്കു പ്രതിഫലം നൽകി പുനരധിവസിപ്പിക്കുമെന്നു സൈന്യവും പൊലീസും സംയുക്തമായി അറിയിച്ചു. കശ്മീരിൽ ഭീകരപ്രവർത്തനം വ്യാപകമായശേഷം ആദ്യമായാണ് കീഴടങ്ങുന്നവർക്കു പുനരധിവാസം വാഗ്ദാനം ചെയ്യുന്നത്.