ന്യൂഡൽഹി∙ കുറ്റത്തിന്റെയല്ല, കുറ്റവാളിയുടെ സ്വഭാവമാണു പരോൾ അനുവദിക്കാൻ പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി. പരോളെന്നതു കുറ്റവാളിയുടെ മനം മാറ്റത്തിനുള്ള പദ്ധതിയുടെ ഭാഗമാണെന്നും കുടുംബവുമായും സമൂഹവുമായും ബന്ധം നിലനിർത്താനും ശിക്ഷയ്‌ക്കുശേഷം സാധാരണ ജീവിതം സാധ്യമാക്കാനും അതു സഹായിക്കുമെന്നും ജഡ്‌ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.
1993ൽ ട്രെയിനിൽ സ്‌ഫോടനം നടത്തിയതു സംബന്ധിച്ച കേസിലെ പ്രതിയായ അസ്ഫാഖ് എന്നയാളുടെ പരോൾ സംബന്ധിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിക്കാരന് പരോൾ നിഷേധിച്ചെങ്കിലും 1955ലെ കേന്ദ്ര പരോൾ ചട്ടങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നു കോടതി നിരീക്ഷിച്ചു.