മുംബൈ∙ കനത്ത മഴയിലും വെള്ളക്കെട്ടിലും നഗരത്തിൽ ഗതാഗത സംവിധാനങ്ങൾ താറുമാറായി. റൺവേയിലെ കാഴ്ച മങ്ങിയതു മൂലം വൈകിട്ട് 6.59നു മുംബൈ വിമാനത്താവളത്തിലെ വിമാന സർവീസുകൾ അരമണിക്കൂർ നിർത്തിവച്ചു.
സാന്താക്രൂസ്, വിലെപാർലെ സ്റ്റേഷനുകൾക്കിടയ്ക്കു മരം വീണതിനെ തുടർന്നുണ്ടായ തകരാറിൽ പശ്ചിമ റെയിൽവേയുടെ സിഎസ്ടി-അന്ധേരി ഹാർബർ ലൈൻ സർവീസുകൾ ഇന്നലെ ഉച്ചകഴിഞ്ഞു 2.40 മുതൽ തടസ്സപ്പെട്ടു. മുംബൈയിലും നഗരപ്രാന്തങ്ങളിലും വെള്ളക്കെട്ടുമൂലം വാഹനഗതാഗതം ഇഴഞ്ഞു.
അടുത്ത 72 മണിക്കൂർ കനത്ത മഴ തുടർന്നേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ മാസം 29ന് ഉണ്ടായ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പു നൽകി.