ചണ്ഡിഗഡ് ∙ ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തു മകൾ ഹണിപ്രീത് ഇൻസാന്റെ അറസ്റ്റിനെ ചൊല്ലി ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാർ തമ്മിൽ തർക്കം.
അറസ്റ്റിനു മുൻപായി വിവരങ്ങൾ പഞ്ചാബ് സർക്കാർ ഹരിയാനയെ അറിയിച്ചില്ലെന്നു മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആരോപിച്ചപ്പോൾ ഹരിയാന സർക്കാരിന്റെ വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് ആരോപണമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മറുപടി. ഹണിപ്രീതിന്റെ ഒളിത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ പഞ്ചാബ് പൊലീസ് പങ്കുവയ്ക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി ആരോപിച്ചു.
ഹരിയാനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് ഹണിപ്രീതിന്റെ ഒളിത്താവളത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നെന്നും ഇക്കാര്യമാണ് ഹരിയാന സർക്കാർ അന്വേഷിക്കേണ്ടതെന്നും അമരീന്ദർ തിരിച്ചടിച്ചു.