ഹൈദരാബാദ്∙ വീട്ടുമുറ്റത്ത് ഇരു കൈകളും ബന്ധിച്ചു ചങ്ങലയ്ക്കിട്ടു പൂട്ടിയ നിലയിൽ കണ്ടെത്തിയ യുവതിയെ അയൽവാസികൾ രക്ഷിച്ചു. തെലങ്കാനയിലെ ജഗ്ഷിയലിലാണ് ചിത്യാല ഗീതയെ (22) മൂന്നു സഹോദരങ്ങളും അവരുടെ ഭാര്യമാരും ചേർന്നു ചങ്ങലയ്ക്കിട്ടത്. പീഡനം സഹിക്ക വയ്യാതെ രക്ഷപ്പെടാൻ ശ്രമിച്ചതിനാണു സഹോദരങ്ങൾ ചങ്ങലയ്ക്കിട്ടതെന്നു ഗീത പൊലീസിൽ മൊഴി നൽകി. മാതാപിതാക്കൾ മരിച്ചതിനെത്തുടർന്നു സഹോദരങ്ങൾക്കൊപ്പമാണു താമസം. വീട്ടുജോലികൾ മുഴുവൻ ചെയ്യിക്കുന്നതു കൂടാത സഹോദരങ്ങൾ തന്നെ ദേഹോപദ്രവം ഏൽപിച്ചിരുന്നു.
ബിരുദധാരിയായ താൻ കുറച്ചു കാലം അധ്യാപികയായിരുന്നുവെന്നും തനിക്കു മാനസിക പ്രശ്നങ്ങളില്ലെന്നും ഗീത പറഞ്ഞു. ഇതേസമയം, 11 വയസ്സുമുതൽ മനോദൗർബല്യമുള്ള ഗീത വഴിയാത്രക്കാരെ കല്ലെറിയുന്നതുകൊണ്ടാണു ചങ്ങലയ്ക്കിട്ടതെന്നു സഹോദരങ്ങൾ വിശദീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗീതയെ ഹൈദരാബാദിലെ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. സഹോദരങ്ങൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.