ഭുവനേശ്വർ∙ ആംബുലൻസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാതെ പാവപ്പെട്ട വീടുകളിൽനിന്നുള്ള ഗർഭിണികളും ബന്ധുക്കളും കൊടിയ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് ഒഡീഷയിൽ തെല്ലും മാറ്റമില്ല. ഞായറാഴ്ച വൈകിട്ടു ഖേത്ര പടാനയിലാണ് ഒടുവിലത്തെ സംഭവം. യഥാസമയം ആംബുലൻസ് കിട്ടാത്തതിനെ തുടർന്നു യുവതി റോഡിൽ പ്രസവിച്ചു.
മറ്റു വാഹനങ്ങൾ കിട്ടാത്തതിനാൽ ഭർത്താവ് യുവതിയെ ബൈക്കിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രസവ വേദന വർധിച്ചു. നാട്ടുകാർ ആംബുലൻസുകളുടെ ഫോൺ നമ്പറുകളിലേക്ക് മാറിമാറി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നു ഗർഭിണിയെ ബന്ധുക്കൾ തോളിലെടുത്തു കിലോമീറ്ററുകൾ നടക്കുകയും നദി കടക്കുകയും ചെയ്തത് ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങൾ അടുത്തകാലത്ത് ഒഡീഷയിലുണ്ടായി.