കൊൽക്കത്ത∙ ഒഡീഷയുമായി രണ്ടര വർഷം നീണ്ട തർക്കത്തിനൊടുവിൽ രസഗുള മധുരം ബംഗാളിനു സ്വന്തം. രസഗുള തങ്ങളുടെ പരമ്പരാഗത ഉൽപന്നമാണെന്നു കാട്ടി ഭൗമസൂചിക (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ– ജിഐ) ലഭിക്കാൻ ബംഗാളും തൊട്ടടുത്ത സംസ്ഥാനമായ ഒഡീഷയും നടത്തിയ പേറ്റന്റ് യുദ്ധത്തിനൊടുവിലാണ് രസഗുള ബംഗാളിന്റെ സ്വന്തം മധുരമാണെന്നു തീർപ്പായത്.
1868ൽ നിബിൻ ചന്ദ്രദാസ് എന്നയാളാണ് ആദ്യമായി രസഗുള ഉണ്ടാക്കിയതെന്നായിരുന്നു ബംഗാളിന്റെ വാദം. ചെന്നൈയിൽനിന്നുള്ള ജിഐ ടീം ഇതുസംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണു തർക്കത്തിനു തീർപ്പുകൽപിച്ചത്.
ഭൗമസൂചിക
ഒരു ഉൽപന്നത്തിന് അതിന്റെ ദേശപരമായ സവിശേഷതകളാലോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ പരമ്പരാഗത മേന്മയാലോ ലഭിക്കുന്നതാണു ഭൗമ സൂചിക (ജിഐ) പദവി. പേറ്റന്റ് അധികൃതർ നൽകുന്ന ഈ പദവി ഉൽപന്നത്തിനു കൂടുതൽ വില കിട്ടാനും വ്യാജന്മാരുണ്ടാകുന്നതു തടയാനും സഹായകമാകും. മൈസൂർ സാൻഡൽ സോപ്പ്, ബനാറസ് സാരി, കാഞ്ചീപുരം സിൽക്ക്, തിരുപ്പതി ലഡു, കോലാപ്പൂരി പാദരക്ഷകൾ തുടങ്ങിയവയ്ക്കു ഭൗമസൂചിക അംഗീകാരമുണ്ട്.