മുംബൈ ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമില്‍നിന്നു കണ്ടുകെട്ടിയ മുംബൈയിലെ റസ്റ്ററന്റ് ഉൾപ്പെടെ മൂന്നു വസ്തുവകകൾ കേന്ദ്ര ധനമന്ത്രാലയം ഇന്നു വീണ്ടും ലേലം ചെയ്യും. റസ്റ്ററന്റ് ലേലത്തിൽ വാങ്ങി പൊതുശുചിമുറിയാക്കുമെന്ന് അഖിൽ ഭാരത് ഹിന്ദു മഹാസഭാ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. രണ്ടുവർഷം മുൻപു ദാവൂദിന്റെ കാർ ലേലത്തിലെടുത്തു കത്തിച്ചുകളഞ്ഞയാളാണു സ്വാമി ചക്രപാണി.
വസ്തുവകകൾ മുൻപു മൂന്നുവട്ടം ലേലത്തിനു വച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയില്ല. ഇക്കുറി അടിസ്ഥാനവില കുറച്ചാണു ലേലം. രണ്ടുവർഷം മുൻപു മലയാളി മാധ്യമപ്രവർത്തകൻ എസ്.ബാലകൃഷ്ണൻ 4.28 കോടി രൂപയ്ക്കു റസ്റ്ററന്റ് ലേലത്തിൽ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാൽ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്.