ചെന്നൈ ∙ അഞ്ചു ദിവസം നീണ്ടുനിന്ന മാരത്തൺ റെയ്ഡിനു പിന്നാലെ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ സഹോദരൻ ദിവാകരനും സഹോദരപുത്രൻ ടി.ടി.വി.ദിനകരനും ആദായനികുതി വകുപ്പ് സമൻസ് അയച്ചു. ദിവാകരന്റെ ഉടമസ്ഥതയിലുള്ള തിരുവാരൂർ സെങ്കമല എസ്ടിഇടി വിമൻസ് കോളജിന്റെ ഹോസ്റ്റലിൽനിന്നാണു കഴിഞ്ഞയാഴ്ച രത്നശേഖരവും സ്വിസ് വാച്ചുകളും മറ്റും കണ്ടെടുത്തത്.
ശശികലയുടെ സഹോദരൻ ജയരാമന്റെ മകൻ വിവേക്, സഹോദരഭാര്യ ഇളവരശിയുടെ മരുമകനും ജയയുടെ കുടുംബ ഡോക്ടറുമായ ഡോ.ശിവകുമാർ, ജയലളിതയുടെ പിഎയായിരുന്ന പൂങ്കുണ്ട്രൻ എന്നിവരെ കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വിവേക് ജയരാമൻ പല ബെനാമി കമ്പനികളും നടത്തിയിരുന്നതായും ഡ്രൈവർമാരുടെയും വീട്ടുജോലിക്കാരികളുടെയും പേരിൽ വരെ കമ്പനികൾ റജിസ്റ്റർ ചെയ്തിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. വിവേക് നിയന്ത്രിച്ചിരുന്ന 20 വ്യാജ കമ്പനികളുടെ പേരിലുണ്ടായിരുന്ന നൂറോളം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.
Advertisement