ബെംഗളൂരു∙ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ഭേദഗതി ബില്ലിനെ എതിർത്തു ഡോക്ടർമാർ സമരം ശക്തമാക്കിയതിനിടെ, ചികിൽസ കിട്ടാതെ 20 പേർ മരിച്ചതായി റിപ്പോർട്ട്. സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം അടച്ചിട്ടതോടെ രോഗികൾ ഏറെ വലഞ്ഞു. സർക്കാർ ആശുപത്രികളിൽ വൻ തിരക്കായിരുന്നു.
സമരം പിൻവലിക്കണമെന്നു ഹൈക്കോടതിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടെങ്കിലും ബില്ലിലെ കർശന വ്യവസ്ഥകൾ പിൻവലിക്കുംവരെ സമരം തുടരുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിലപാട്. അതേസമയം, ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്നു നഴ്സിങ് ഹോമുകൾ വ്യക്തമാക്കി. ബില്ലുമായി ബന്ധപ്പെട്ടു ചർച്ചകൾക്കു തയാറാണെന്നു ഡോക്ടർമാരെ സർക്കാർ അറിയിച്ചിട്ടുണ്ട്.