ഹൈദരാബാദ് ∙ ദലിത് സാഹിത്യകാരൻ കാഞ്ച ഇലയ്യയ്ക്കു നേരെ കയ്യേറ്റം. കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് പ്ലക്കാർഡുകളും ചെരുപ്പുകളുമായി ഒരു സംഘം യുവാക്കൾ ആക്രമിക്കാൻ എത്തിയത്. ചിലർ മുട്ടയെറിയുകയും ചെയ്തു. പൊലീസ് എത്തിയാണ് ഇലയ്യയെ രക്ഷപ്പെടുത്തിയത്. തെലങ്കാനയിലെ ജഗിതാൽ ജില്ലയിലെ കൊരുത്‌ല നഗരത്തിലുള്ള കോടതിയുടെ പുറത്തു ബുധനാഴ്ചയാണു സംഭവം.
ആര്യ വൈശ്യ സമുദായത്തിലും ബിജെപിയിലുംപെട്ട ആളുകളാണു തന്നെ ആക്രമിച്ചതെന്നും ഇന്ത്യയിൽ താമസിക്കണമെങ്കിൽ വന്ദേമാതരം ചൊല്ലണമെന്ന് അവർ ആവശ്യപ്പെട്ടുവെന്നും ഇലയ്യ പറഞ്ഞു. ‘കള്ളക്കടത്തുകാരുടെ സമൂഹമാണ് വൈശ്യന്മാർ’ എന്ന വിവാദ പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടർന്നു തെലങ്കാനയിലെയും ആന്ധ്രപ്രദേശിലെയും തെലുങ്കു മേഖലകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇലയ്യ മാപ്പു പറയണമെന്ന് ആര്യ വൈശ്യ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.