കൊൽക്കത്ത∙ ഈ ഹോണെന്നൊക്കെ പറയുന്നതു സങ്കൽപമല്ലേയെന്നു ചോദിക്കുന്ന ഡ്രൈവർ. അതും തിരക്കിന്റെ നഗരമായ കൊൽക്കത്തയിൽ. പതിനെട്ടു വർഷമായി ഹോണടിക്കാതെ വണ്ടിയോടിച്ച്, ശബ്ദമലിനീകരണം കുറയ്ക്കാൻ തന്നാലാകുന്നതു ചെയ്യുന്ന ദീപക് ദാസിനെത്തേടി വേറിട്ട സേവനത്തിനുള്ള ‘മാനുഷ് സൻമൻ’ പുരസ്കാരവുമെത്തി. കൊൽക്കത്തയിലെ മാനുഷ് മേള (മാനവികതയുടെ മേള) യിലെ വിശിഷ്ട പുരസ്കാരമാണിത്.
ദീപക് ഓടിക്കുന്ന വണ്ടിയിൽ യാത്ര ചെയ്തിട്ടുള്ളവരാരും അദ്ദേഹത്തെ മറക്കില്ല. ഹോണടിക്കാതെയുള്ള ആ യാത്രയും. ഗതാഗതക്കുരുക്കിൽപ്പെട്ടു കിടക്കുമ്പോഴും ഹോൺ മുഴക്കാനാവശ്യപ്പെടുന്ന യാത്രക്കാരോട് ദീപക് വിനയത്തോടെ പറയും: അതു കൊണ്ടൊന്നും പ്രശ്നത്തിനു പരിഹാരമില്ല സർ! ഡാർജിലിങ്ങിലേക്കും സിക്കിമിലേക്കുമുള്ള യാത്രകളിൽപ്പോലും ദീപകിന്റെ വണ്ടിയിൽനിന്നു ഹോൺശബ്ദം കേൾക്കില്ല. തബല വിദ്വാൻ പണ്ഡിറ്റ് തന്മൊയ് ബോസും ഗിറ്റാറിസ്റ്റ് കുനാലുമുൾപ്പെടെ പ്രശസ്തരുടെ പ്രിയപ്പെട്ട ഡ്രൈവറാണിദ്ദേഹം.