ന്യൂഡൽഹി∙ രാജ്യസഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നു ശരദ് യാദവ്. ജനതാ ദൾ (യു) ടിക്കറ്റിൽ ജയിച്ച ശരദ് യാദവിനെയും അലി അൻവർ അൻസാരിയെയും കഴിഞ്ഞ ദിവസം രാജ്യസഭാംഗത്വത്തിൽനിന്ന് അയോഗ്യരാക്കിയിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മഹാസഖ്യം വിട്ട് ബിജെപിയുമായി കൂട്ടുചേർന്നപ്പോൾ ഒപ്പം പോകാതെ നിന്നതാണു ശരദ് യാദവും സംഘവും.
യഥാർഥ ജെഡിയു ആയി നിതീഷ് വിഭാഗത്തെ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിരുന്നു. ബാങ്കുകളെ കബളിപ്പിച്ചു ബ്രിട്ടനിലേക്കു കടന്ന രാജ്യസഭാംഗം കൂടിയായിരുന്ന വിജയ് മല്യയുടെ കാര്യം പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റിക്കു വിട്ടപ്പോൾ തനിക്ക് ആ നീതി നിഷേധിക്കപ്പെട്ടുവെന്നു ശരദ് യാദവ് പറഞ്ഞു. പാക്ക് ഭീകരൻ അജ്മൽ കസബിനു പോലും സാധ്യമായ എല്ലാ അപ്പീൽ മാർഗങ്ങളും അനുവദിച്ചു– അദ്ദേഹം പറഞ്ഞു.