ജയ്പുർ∙ രാജസ്ഥാനിലെ സവായ് മധോപുർ ജില്ലയിലെ ദുബിയിൽ ബസ് പാലത്തിൽ നിന്നു നദിയിൽ വീണു നാലു കുട്ടികളും ഏഴു സ്ത്രീകളുമടക്കം 33 പേർ മരിച്ചു. 12 പേർക്കു പരുക്കേറ്റു. ബസ് ഡ്രൈവറും മരിച്ചവരിൽപ്പെടും.
പ്രായപൂർത്തിയാകാത്ത കണ്ടക്ടറാണ് അപകടസമയത്ത് ബസ് ഓടിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഇന്നലെ അതിരാവിലെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബസ് ഇടുങ്ങിയ പാലത്തിൽ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ നിയന്ത്രണംവിട്ടു കൈവരി തകർത്തു താഴേക്കു പതിക്കുകയായിരുന്നു.
ലാൽസോട്ടിലെ രാംദേവ്‌റ ക്ഷേത്രത്തിലേക്ക് ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള തീർഥാടകരായിരുന്നു യാത്രക്കാരിലധികവും. ഒരു മൃതദേഹം തിരിച്ചറിയാനുണ്ട്.