ന്യൂഡൽഹി ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സാധ്യതകൾ വിലയിരുത്താൻ ആർഎസ്എസ്–ബിജെപി നേതാക്കൾ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ യോഗം ചേർന്നു. ആർഎസ്എസിൽ ബിജെപിയുടെ ചുമതല വഹിക്കുന്ന ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് എന്നിവർക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചർച്ചയിൽ പങ്കാളിയായി.
ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലാണു തിരഞ്ഞെടുപ്പു നടക്കാനുള്ളത്. ത്രിപുരയിൽ ഗോത്രവർഗ പാർട്ടിയായ ഐപിഎഫ്ടിയുമായി ബിജെപി സഖ്യമുണ്ടാക്കും. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാൻഡിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്നാണു ബിജെപി പ്രതീക്ഷിക്കുന്നത്. നാഗാലാൻഡിലെ ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് ബിജെപിയുടെ സഖ്യകക്ഷിയാണ്.