Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചർച്ചയ്ക്ക്

SC Judges

ന്യൂഡൽഹി ∙ തന്റെ പ്രവർത്തനശൈലിയെ പരസ്യമായി വിമർശിച്ച നാലു ജഡ്ജിമാരുമായി ചർച്ചയ്ക്കു തയാറെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷക നേതാക്കളോടു വ്യക്തമാക്കിയതായി സൂചന. ചർച്ച നടത്തിയാലും ചീഫ് ജസ്റ്റിസ് ശൈലി മാറ്റിയാൽ മാത്രമേ പ്രശ്നം അവസാനിക്കുകയുള്ളൂ എന്ന നിലപാടിലാണു വിമർശനമുന്നയിച്ച ജഡ്ജിമാർ. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും സുപ്രീം കോടതി ബാർ അസോസിയേഷന്റെയും പ്രതിനിധികൾ ചീഫ് ജസ്റ്റിസുമായും വിമർശനമുന്നയിച്ച ജഡ്ജിമാരുമായും ഇന്നലെ കൂടിക്കാഴ്ച നടത്തി.

വിമർശിച്ച ജഡ്ജിമാരും ചീഫ് ജസ്റ്റിസുമായി എപ്പോൾ ചർച്ചയെന്നതിനെക്കുറിച്ചു സൂചനകളില്ല. എന്നാൽ, കോടതിയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്നു വിമർശകരിലൊരാളായ ജസ്റ്റിസ് ജസ്തി ചെലമേശ്വർ പറഞ്ഞു. ചർച്ച വിജയിച്ചാലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫുൾ കോർട്ട് ചേരേണ്ടിവരുമെന്നാണു സുപ്രീം കോടതിവൃത്തങ്ങൾ‍ പറയുന്നത്. ഇതിനിടെ, ജസ്റ്റിസ് പി.ബി.സാവന്ത് ഉൾപ്പെടെ നാല് മുൻ ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെഴുതിയ തുറന്നകത്തിലൂടെ പ്രതിഷേധക്കാർക്കു പിന്തുണ പ്രഖ്യാപിച്ചു.

ജസ്റ്റിസ് ചെലമേശ്വറിനു പുറമെ, സുപ്രീം കോടതി ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ‍ ജോസഫ് എന്നിവരാണ്, പ്രധാനപ്പെട്ട കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനെ ഏൽപിക്കുന്ന ചീഫ് ജസ്റ്റിസിന്റെ രീതിക്കെതിരെ പരസ്യവിമർശനമുന്നയിച്ചത്. പരസ്യമായി പറഞ്ഞ പ്രശ്നം ചീഫ് ജസ്റ്റിസിനോടു തങ്ങൾ നാലുപേരും നേരത്തേ ഉന്നയിച്ചതാണെന്നും ഇനി ഫുൾ‍ കോർട്ട് വിളിക്കുന്നതാവും ഫലപ്രദമെന്നും ഇവർക്കു നിലപാടുള്ളതായി സൂചനയുണ്ട്.

ഇടനിലക്കാരിലൂടെ ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്നും ഇവർക്ക് അഭിപ്രായമുണ്ട്. പ്രശ്നം ഫുൾ കോർട്ട് വിളിച്ചു ചർച്ച ചെയ്യണമെന്നും പൊതുതാൽപര്യ ഹർജികൾ ഏറ്റവും മുതിർ‍ന്ന ജഡ്ജിമാർ പരിഗണിക്കാൻ വ്യവസ്ഥയുണ്ടാക്കണമെന്നും ബാർ അസോസിയേഷൻ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തിന്റെ പകർപ്പ് ചീഫ് ജസ്റ്റിസിനു നൽകിയതായി അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു. സുപ്രീം കോടതിയിലെ ജസ്റ്റിസ് എസ്.എ.ബോബ്ഡെയും ജസ്റ്റിസ് എൽ.നാഗേശ്വര റാവുവും ജസ്റ്റിസ് ചെലമേശ്വറിനെ ഇന്നലെയും വീട്ടിൽ സന്ദർശിച്ചു. പത്രസമ്മേളനത്തിനുശേഷവും ഇവരെത്തിയിരുന്നു.

related stories